അങ്കമാലി: പരിസ്ഥിതി സംരക്ഷണത്തിനു പുതിയ മാനങ്ങൾ നൽകുന്നതിനും പ്രകൃതിവിഭവ പരിപാലനത്തിനു കൂടുതൽ ഊന്നൽ നല്കുന്നതിന്റെയും ഭാഗമായി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററും തമ്മിൽ ധാരണാപത്രം കൈമാറി. കോളജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. ജോർജ് ഐസകും സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിനുവേണ്ടി ഡയറക്ടർ കെ.പി. രഘുനാഥ മേനോനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചെയർമാൻ പോൾ മുണ്ടാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആദ്യമായാണ് ഒരു സെൽഫ് എൻജിനിയറിംഗ് കോളജുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായുള്ള സമിതിയുടെ മേൽനോട്ടത്തിലാണ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ പ്രവർത്തിക്കുന്നത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഗവേഷണം, ബോധവത്കരണം, പരിശീലന പരിപാടികൾ, റിമോട്ട് സെൻസിംഗിന്റെ നൂതന സാധ്യതകൾ തുടങ്ങി മേഖലകളിലെല്ലാം ഇരു സ്ഥാപനങ്ങളും സഹകരിക്കും. ഇതോടൊപ്പം വിദ്യാർഥികളുടെ ഗവേഷണ പഠനങ്ങൾക്കും പരിശീലനങ്ങൾക്കും പ്രൊജക്ട് പഠനത്തിനും റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ സഹകരിക്കും.
ശുദ്ധജല സംഭരണ കേന്ദ്രങ്ങൾ, പരിസ്ഥിതി സംരക്ഷണ മാർഗങ്ങൾ തുടങ്ങി പരിസ്ഥിതി പരിപോഷണ മേഖലകളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സേവനം പ്രയോജനപ്പെടുത്തും. ധാരണാപത്രത്തിൽ ഒപ്പുവച്ചതിനു ശേഷം നടന്ന ചടങ്ങിൽ ഡയറക്ടർ കെ.പി. രഘുനാഥ മേനോൻ -ഭൂ നിരീക്ഷണ സാങ്കേതിക വിദ്യകളുടെ സാമൂഹിക നേട്ടങ്ങൾ’’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശാസ്ത്രജ്ഞൻ ഡോ. സുരേഷ് ഫ്രാൻസിസ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എസ്.എം. പണിക്കർ, ഡീൻ ഡോ. സണ്ണി കുര്യാക്കോസ്, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ജി. ഉണ്ണികർത്ത തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനു കൈകോർത്ത് സംസ്ഥാന സർക്കാരും ഫിസാറ്റും
01:36 AM Dec 19, 2018 | Deepika.com