ശ്രീകണ്ഠപുരം: സാംസ്കാരിക വകുപ്പിനു കീഴിലുള്ള നിടിയേങ്ങ കാക്കണ്ണൻപാറ കലാഗ്രാമത്തോടു ചേർന്നു ഫൈൻ ആർട്സ് കോളജ് സ്ഥാപിക്കുമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ സർവകലാശാലയുടെ കീഴിലാണു കോളജ് തുടങ്ങുന്നത്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാർഥികൾക്കു കോളജിന്റെ പ്രയോജനം ലഭ്യമാകും.
നേരത്തെ അക്കാദമി ഭാരവാഹികൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. കോളജിന് കലാഗ്രാമത്തോടു ചേർന്നുള്ള 7.55 ഏക്കർ ഭൂമി റവന്യു വകുപ്പ് വിട്ടുനൽകും. ചിത്ര-നൃത്ത-നാടക-സിനിമാ മേഖലകളെ കേന്ദ്രീകരിച്ചുള്ള കോഴ്സുകളാണ് ആരംഭിക്കുക. അടുത്ത അധ്യയന വർഷം കോഴ്സുകൾ തുടങ്ങും. അക്കാദമിയുടെ കീഴിൽ 23 ന് കുഞ്ഞിമംഗലത്തു വെങ്കല ശില്പ ക്യാമ്പും ഫെബ്രുവരിയിൽ പാലക്കാട് രാജസ്ഥാനി, കൽഹാരി പെയിന്റിംഗ് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി ദാരുശില്പ ക്യാമ്പും സംഘടിപ്പിക്കും. മലമ്പുഴ യക്ഷി ശില്പത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കും.
കാക്കണ്ണൻപാറ കലാഗ്രാമത്തിൽ ഫൈൻ ആർട്സ് കോളജ് വരുന്നു
01:04 AM Dec 19, 2018 | Deepika.com