തിരുവനന്തപുരം: മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയിൽ 72.27 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷമിത് 123.9 കോടിയായിരുന്നു. കാണിക്കയിടരുതെന്ന പ്രചാരണം നടത്തിയെങ്കിലും ഒരു മാസം 28.13 കോടിയുടെ കാണിക്ക ലഭിച്ചു. അപ്പം, അരവണ ഇനത്തിൽ 29.26 കോടിയും ലഭിച്ചു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി ദേവസ്വംബോർഡിനും ശബരിമലയ്ക്കും എതിരേ ചില കേന്ദ്രങ്ങൾ നുണപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ദേവസ്വം ബോർഡിനു ലഭിക്കുന്ന കാണിക്ക സർക്കാർ എടുക്കുന്നില്ല. ബോർഡിന്റെ അക്കൗണ്ട് ദേവസ്വം കമീഷണറുടെ പേരിലാണ്. 233.39 കോടി സ്ഥിരം നിക്ഷേപം ധനലക്ഷ്മി ബാങ്കിലുണ്ട്. ഇതു കൂടാതെ പെൻഷൻ ഉൾപ്പെടെ നൽകാൻ 970 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതിൽ നിന്നു ലഭിക്കുന്ന പലിശയിൽനിന്നാണ് പെൻഷൻ നൽകുന്നത്. ശബരിമലയിൽനിന്നു ലഭിക്കുന്ന വരുമാനവും ബോർഡിന്റെ അക്കൗണ്ടിലേക്കാണു പോകുന്നത്.
ഹിന്ദു റിലിജിയസ് ആക്ട് പ്രകാരം പ്രതിവർഷം 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിനു നൽകുന്നു. ഇതുകൂടാതെ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം 268 കോടി രൂപ അനുവദിച്ചു.
ശബരിമലയിലെ അരവണയെപ്പറ്റി വ്യാജ ആരോപണം ഉന്നിയിച്ചവരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഈ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. വ്യാജ ആരോപണം പ്രചരിപ്പിച്ച മാധ്യമത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ 72.27 കോടിയുടെ വരുമാനമെന്ന് എ. പദ്മകുമാർ
02:12 AM Dec 18, 2018 | Deepika.com