പന്തളം: പ്രളയത്തെ പ്രതിരോധിക്കുന്നതിനു വീട് സജ്ജമാക്കുന്നതിനായുള്ള ജോലിക്കിടെ അപകടത്തിൽ ബംഗാൾ സ്വദേശി മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. തറനിരപ്പിൽനിന്നു ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ വീടു തകർന്നുവീണ് പശ്ചിമബംഗാൾ സ്വദേശി സമദ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തുമ്പമൺ മാമ്പിലാലിയിലാണു സംഭവം. തുണ്ടത്തിൽ ഡോ. ടി.കെ. ചെറിയാന്റെ വീടിന്റെ ഒരു ഭാഗമാണു തകർന്നു വീണത്.
ഇതര സംസ്ഥാനക്കാരായ 11 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. സാരമായി പരിക്കേറ്റ പശ്ചിമബംഗാൾ സ്വദേശി ഫൂൽ ബാബു (21), ഉത്തർപ്രദേശ് സ്വദേശി രാജേഷ് (25) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അച്ചൻകോവിലാറിന്റെ തീരത്തുള്ള വീട്ടിൽ വെള്ളപ്പൊക്ക സമയത്ത് വെള്ളം കയറുക പതിവാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ വീട് പൂർണമായി മുങ്ങിയിരുന്നു. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ നാലടി ഉയർത്തുന്ന പണിയാണ് നടന്നുവന്നത്. ഹരിയാന സ്വദേശിയായ കരാറുകാരനാണ് പണി ഏറ്റെടുത്തു നടത്തിയിരുന്നത്. ജാക്കി ഉപയോഗിച്ച് വീട് ഉയർത്തുന്ന ജോലിയാണു നടന്നത്. അടിത്തറയിൽനിന്നുയർത്തി വയ്ക്കേണ്ട ചുവരിന്റെ നിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഉടൻ തന്നെ ജാക്കികളും സ്ഥാപിച്ചു. വീടിന്റെ പഴക്കവും നിർമാണ ജോലിയിലെ അശാസ്ത്രീയതയുമാണ് അപകടകാരണമെന്നു പറയുന്നു. വെള്ളപ്പൊക്കക്കാലത്ത് ഏതാനും ദിവസങ്ങൾ വീട് വെള്ളത്തിൽ മുങ്ങിക്കിടന്നതോടെ ഭിത്തികൾക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാതെയാണ് നിർമാണം നടത്തിയതെന്നും പറയുന്നു. തകർന്ന വീടിന് 50 വർഷത്തെ പഴക്കവുമുണ്ട്.
അഗ്നിശമന സേന അടൂർ സ്റ്റേഷൻ ഓഫീസർ ടി. ശിവദാസന്റെ നേതൃത്വത്തിൽ അടൂർ, പത്തനംതിട്ട യൂണിറ്റുകളും പന്തളം പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഒരു മണിക്കൂറിനു ശേഷമാണു സമദിന്റെ മൃതദേഹം പുറത്തെടുത്തത്.
പ്രളയത്തെ പ്രതിരോധിക്കാൻ ഉയർത്തുന്നതിനിടെ വീടു തകർന്നു
02:12 AM Dec 18, 2018 | Deepika.com