കോട്ടയം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതും എന്നാൽ, പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കാതെയുമുള്ള വീട് നിർമിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുമായി വാസ്തുശില്പി ചങ്ങനാശേരി വാഴപ്പള്ളി മതുമൂല വീട്ടിൽ കണ്ണൻ എന്ന ഗോപാലകൃഷ്ണനാചാരി. വിഎസ്കെ മോഡൽ ഫ്ളോട്ടിംഗ് ഹൗസ് എന്നാണ് ഇതിന് അദ്ദേഹം നല്കിയിരിക്കുന്ന പേര്. പാറ, മണൽ, മണ്ണ്, മെറ്റിൽ, തടി എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഇതൊന്നുമില്ലാതെ വീട് നിർമിക്കാമെന്ന് അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാട്ടി. ഇൗ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായും ഗോപാലകൃഷ്ണനാചാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റീലും മൾട്ടി പർപസ് വുഡുമാണു വീട് നിർമാണത്തിനായി ഉപയോഗിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വീടുകളേക്കാൾ നിർമാണ ചെലവ് 40 ശതമാനം കുറവായിരിക്കും.
ശക്തമായ പ്രളയത്തിൽനിന്ന് പൂർണ സുരക്ഷ അദ്ദേഹം ഉറപ്പു നൽകുന്നു. കെട്ടിടത്തിനടിയിലുള്ള മണ്ണ് ഒഴുകിപ്പോയാൽപ്പോലും വീടിന് ചെരിവുണ്ടാകില്ല. പ്രളയ ജലം ഉയരുന്നതിനൊപ്പം വീടും വെള്ളത്തിൽ പൊങ്ങിക്കിടക്കും. വെള്ളം ഇറങ്ങുന്പോൾ പൂർവ സ്ഥാനത്ത് എത്തി ഉറയ്ക്കുകയും ചെയ്യും.
വീട് മാത്രമല്ല പശുക്കൂട്, പട്ടിക്കൂട്, വാഹനം എന്നിവ ഉൾപ്പെടെ ഉയരുന്നതിനാൽ ഇവയുടെയും സംരക്ഷണം ഉറപ്പാക്കുന്നതാണ് സാങ്കേതിക വിദ്യ. സെപ്റ്റിക് ടാങ്ക് പ്രളയത്തിനൊപ്പം ഉയരുന്നതിനാൽ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല. വാട്ടർ ടാങ്കും ആർ.ഒ സിസ്റ്റവും ടെറസിൽ ഉറപ്പിച്ച് സോളാർ പാനൽ വൈദ്യുതി ഉപയോഗിച്ച് എല്ലാ ദിവസവും വൈദ്യുതിയും ശുദ്ധജലവും ബയോഗ്യാസ് പ്ലാന്റിലൂടെ പാചക വാതകവും ലഭ്യമാകും. ടൈൽ , കബോർഡ്, ജിപ്സംവർക്ക്, എയർകണ്ടീഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും.
വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ 70 ശതമാനവും പുനരുപയോഗിക്കാൻ കഴിയുന്നവയാണ്. കടൽ തീരത്ത് നിർമിക്കുന്ന വീടുകൾ സുനാമിയെ ചെറുക്കും. ഉപ്പുകാറ്റ്, ഉപ്പുവെള്ളം എന്നിവയെ അതിജീവിച്ച് ദീർഘകാലം നിലനിൽക്കുകയും ചെയ്യും. ഭൂചലനത്തിന്റെ ആഘാതം നാലിൽ ഒന്നായി കുറയും.
ചിതൽ ശല്യത്തിൽനിന്ന് പൂർണമായും സുരക്ഷയുണ്ടാവും. മര ഉരുപ്പടികൾ, കരിങ്കല്ല്, കട്ട, സിമന്റ് എന്നിവ ആവശ്യമില്ല. കോണ്ക്രീറ്റ് കെട്ടിടങ്ങളേക്കാൾ നാലിൽ ഒന്ന് ഭാരം മാത്രമാണ് കെട്ടിടത്തിനുണ്ടാവുക. മുൻകൂട്ടി അനുവാദം കൂടാതെ ഇദ്ദേഹത്തിന്റെ സാങ്കേതിക വിദ്യ ആരും അനുകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് vasthushilpi.7@gmail.com
പ്രളയത്തിൽ പൊങ്ങിക്കിടക്കുന്ന വീടുമായി കണ്ണൻ
02:12 AM Dec 18, 2018 | Deepika.com