തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിലെ എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടും. എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കി നാളെ വിവരം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യൂണിറ്റ് മേധാവികൾക്ക് ഒഴിവാക്കേണ്ടവരുടെ പട്ടിക നാളെ രാവിലെ മാനേജ്മെന്റ് കൈമാറും. 3861 എംപാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിടുന്നത്. ഇതോടൊപ്പം പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയ 4051 പേർക്കും നിയമന ഉത്തരവും അയച്ചുതുടങ്ങും.
രണ്ടു ദിവസത്തിനുള്ളിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി വെള്ളിയാഴ്ചയാണു നിർദേശിച്ചത്. എംപാനൽ ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടങ്കിലും കോടതി അനുവദിച്ചിരുന്നില്ല. നാളെ കേസ് വീണ്ടും പരിഗണിക്കുന്പോൾ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ അറിയിക്കും. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചില്ല.
കണ്ടക്ടർമാരുടെ അഭാവം മൂലം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. അവധികൾ നിയന്ത്രിച്ചാണ് ക്രമീകരണങ്ങൾ നടത്തുന്നത്. ചീഫ് ഓഫീസിന്റെ അനുമതിയില്ലാതെ കണ്ടക്ടർമാർക്ക് അവധി നൽകേണ്ടതില്ലെന്ന് കാണിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപിക്കാനും നിർദേശം നൽകി.
കെഎസ്ആർടിസി നടപടി ആരംഭിച്ചു ; 3861 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടും
01:40 AM Dec 16, 2018 | Deepika.com