തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നതും പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുമായി മുഴുദിന രാഷ്ട്രീയകാര്യ സമിതി യോഗം ചേരാൻ തീരുമാനം. ഇന്നലെ ചേർന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലാണ് ഈ തീരുമാനം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് പ്രധാന തീരുമാനങ്ങൾ അടുത്ത യോഗത്തിലേക്കു നീട്ടിയത്.
യോഗത്തിന്റെ തീയതി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിശ്ചയിക്കും. കെപിസിസിയുടെയും ഡിസിസികളുടെയും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികളെ വൈകാതെ തീരുമാനിക്കണമെന്ന് ഇന്നലത്തെ യോഗത്തിൽ നിർദേശമുണ്ടായി. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും നിയമനം വേണ്ടി വരുമെന്നതിനാൽ മുഴുവൻ നേതാക്കളുടെയും സാന്നിധ്യം ആവശ്യമാണ്.
പാർലമെന്റ് സമ്മേളനം ചേരുന്നതിനാൽ സമിതിയിലെ എംപിമാരും യോഗത്തിൽ പങ്കെടുത്തില്ല.തെരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്ത് തല പുനഃസംഘടന ഉടൻ പൂർത്തിയാക്കണമെന്ന് രാവിലെ ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെയും ലോക്സഭാ മണ്ഡലം ഭാരവാഹികളുടെയും യോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. ബൂത്ത് കമ്മിറ്റി പുനഃസംഘടന ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി മുതൽ താഴേത്തട്ടു വരെ കമ്മിറ്റികളെ ശക്തിപ്പെടുത്താനാണു നീക്കം.
കോൺഗ്രസ് മുഴുദിന രാഷ്ട്രീയകാര്യ സമിതി കൂടും
01:40 AM Dec 16, 2018 | Deepika.com