തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദർശ് കിണറ്റിൽ വീണ് മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്ക് അടിയന്തരമായി പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് ഉത്തരവായി.
ഫുട്ബോൾ കളിക്കുന്നതിനിടയിൽ മൈതാനത്തോടു ചേർന്നുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. 2005-ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ആവശ്യമെങ്കിൽ നഷ്ടപരിഹാരത്തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് പിന്നീട് ഈടാക്കാവുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ബന്ധപ്പെട്ട അധികാരികൾ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഉത്തരവാദികളാണെന്ന് തെളിയുന്നപക്ഷം അവർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും കമ്മീഷൻ നിർദേശിച്ചു. കേസിന് ആസ്പദമായ കാരണങ്ങൾക്ക് പത്തുവർഷത്തിലധികം കാലദൈർഘ്യവും സങ്കീർണതകളും ഉള്ളതിനാൽ കുറ്റാന്വേഷണ മേഖലയിൽ മികവു പുലർത്തിയിട്ടുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് വേണം അന്വേഷിപ്പിക്കാൻ. പരിചയസമ്പന്നനും പോലീസ് സൂപ്രണ്ടിൽ കുറയാത്ത റാങ്കുള്ളയാളും ആയിരിക്കണം അന്വേഷകൻ.
കഴിഞ്ഞ ഏഴിന് കമ്മീഷൻ ചെയർമാന് പി. സുരേഷ്, അംഗം എം.പി ആന്റണി എന്നിവർ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതിൽനിന്നു പ്രഥമദൃഷ്ട്യാ കേസ് നിലനില്ക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്കൂൾ മൈതാനത്തോടനുബന്ധിച്ചുള്ള അപകടകരമായ കിണർ മൂടാതിരുന്നത് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപവും കൃത്യനിർവഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മീഷൻ വിലയിരുത്തി. മരണമടഞ്ഞ കുട്ടി നിർധന കുടുംബാംഗമാണെന്നതും പരിഗണനാവിഷയമായി.
കഴിഞ്ഞ നാലാം തീയതിയാണ് സംഭവം. ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടി ഓടിയപ്പോൾ നിയന്ത്രണം വിട്ട് മൈതാനത്തിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കിണർ മൂടിയിരുന്ന ഇരുമ്പുഗ്രിൽ സഹിതമുള്ള വീഴ്ചയിൽ സാരമായി പരിക്കേറ്റ ആദർശ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
കേരളത്തിലെ ഗവ. സ്കൂൾ, എയ്ഡഡ്-അണ് എയ്ഡഡ് സ്കൂളുകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെയും ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി അപകടാവസ്ഥയിലുള്ള കിണറുകൾ, കുളങ്ങൾ, കുഴികൾ, സ്കൂൾ കെട്ടിടങ്ങൾ, മതിലുകൾ, മരങ്ങൾ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
കിണറ്റിൽ വീണു കുട്ടി മരിച്ച സംഭവം: 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ബാലാവകാശ കമ്മീഷൻ
01:39 AM Dec 16, 2018 | Deepika.com