കൊച്ചി: മാധ്യമപ്രവർത്തകർക്കു സർക്കാർ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു കൂച്ചുവിലങ്ങിടാനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ബിടിഎച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ തലനാരിഴ കീറി പരിശോധിക്കാൻ മാധ്യമങ്ങൾക്കു ബാധ്യതയുണ്ട്. അതേസമയം വാർത്തകൾക്കു സത്യത്തിന്റെ അടിത്തറയുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമമേഖലയിൽ സമഗ്ര സംഭാവന നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകരായ പി. രാജൻ, കെ. മോഹനൻ, എം.പി. പ്രകാശം, ഐസക്ക് അറയ്ക്കൽ, യേശുദാസൻ, സി.എൻ. കൃഷ്ണപ്പണിക്കർ, വി സുബ്രഹ്മണ്യൻ എന്നിവരെ മന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമപ്രവർത്തനത്തിനും ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടാകാൻ പാടില്ലെന്നു മന്ത്രി പറഞ്ഞു. കെ.വി. തോമസ് എം പി, ഹൈബി ഈഡൻ എംഎൽഎ, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലൻ, സെക്രട്ടറി എ. മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എൻ.പി. രാജേന്ദ്രൻ, ഡോ. ടി.വി. മുഹമ്മദാലി, മാടവന ബാലകൃഷ്ണപിള്ള, എൻ.പി. ചേക്കുട്ടി, ഡി. ദിലീപ്, പി.വി. പങ്കജാക്ഷൻ, എം. രാജശേഖരപ്പണിക്കർ, ഇഗ്നേഷ്യസ് ഗോണ്‍സാൽവസ് എന്നിവർ സംസാരിച്ചു.
മാധ്യമപ്രവർത്തനത്തിനു സർക്കാർ കൂച്ചുവിലങ്ങിടുന്നു: ചെന്നിത്തല
01:39 AM Dec 16, 2018 | Deepika.com