തിരുവനന്തപുരം: ബിജെപി ഇന്നലെ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താലിനോട് പൊതുവേ തണുത്ത പ്രതികരണമായിരുന്നുവെങ്കിലും ഹർത്താലിനെതിരേ സംസ്ഥാനത്തു പലയിടങ്ങളിലും ജനങ്ങൾ രംഗത്തെത്തി. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് ഹർത്താലിൽ ഏറെയും കുടുങ്ങിയത്.
ചില ശബരിമല സർവീസുകൾ നടത്തിയെങ്കിലും കെഎസ്ആർടിസി ബസുകൾ നിരത്തിൽ നിന്ന് വിട്ടുനിന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ഓട്ടോറിക്ഷകൾ ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ സർവീസ് നടത്തിയെങ്കിലും മൂന്നു മടങ്ങോളം വരുന്ന നിരക്കാണ് ഈടാക്കിയത്. തിരുവനന്തപുരത്ത് മെഡിക്കൽ കോളജ്, ആർസിസി എന്നിവിടങ്ങളിലേക്കു പോകാൻ രാവിലെ ട്രെയിനിലെത്തിയവർ കുടുങ്ങി. മണിക്കൂറുകൾക്കു ശേഷം പോലീസ് വാഹനത്തിലാണ് ഇവരെ ആശുപത്രികളിലെത്തിച്ചത്. നീറ്റ് പരീക്ഷയ്ക്കായി രാവിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ വിദ്യാർഥികളും വലഞ്ഞു. ഹർത്താൽ അനുകൂലികൾ പാലക്കാട്ട് കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിർത്തിയിട്ട മൂന്നു ബസുകളുടെ ചി ല്ലുകൾ തകർത്തു.
പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. എരുമേലി ടൗണിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മറ്റു ജില്ലകളിൽ നിന്നു വാഹനങ്ങൾക്ക് ഇവിടേക്കു വരാനായില്ല. കടകൾ അടപ്പിക്കാനെത്തിയ ബിജെപി പ്രവർത്തകരെ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപാരികൾ തടഞ്ഞതു വാക്കേറ്റത്തിന് ഇടയാക്കി. തിരുവനന്തപുരത്ത് പാങ്ങോട്ട് കടകൾ അടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളെ നാട്ടുകാരും വ്യാപാരികളും തടഞ്ഞു. പോലീസ് എത്തിയാണ് ഹർത്താൽ അനുകൂലികളെ പിന്തിരിപ്പിച്ചത്. രണ്ടു ദിവസം മുമ്പും തിരുവനന്തപുരം ജില്ലയിൽ ബിജെപി ഹർത്തിൽ നടത്തിയിരുന്നു.
കോഴിക്കോട്ട് കടകൾ അടപ്പിക്കാനെത്തിയ ബിജെപി പ്രവർത്തകരെ വ്യാപാരികൾ മടക്കി അയച്ചു. ഹർത്താലുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി മുതലുള്ള ഹർത്താലുകളോടു സഹകരിക്കില്ലെന്നു കോഴിക്കോട് ജില്ലയിലെ വ്യാപാരികൾ വ്യക്തമാക്കി.
അതേസമയം, ഹർത്താലിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾ സംസ്ഥാനത്തു പലയിടത്തും വാഹനങ്ങളിൽ സഞ്ചരിച്ചത് പ്രതിഷേധത്തിനിടയാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. രാധാകൃഷ്ണൻ കുടുംബസമേതമാണ് ഇന്നലെ സ്വകാര്യ വാഹനത്തിൽ കൊച്ചിയിൽ യാത്ര ചെയ്ത തത്. വടക്കാഞ്ചേരി കോൺഗ്രസ് എംഎൽഎ അനിൽ അക്കര റെയിൽവേ സ്റ്റേഷനിൽ നിന്നു വീടു വരെ നടന്നു പ്രതിഷേധിച്ചു.
ബിജെപി ഹർത്താലിൽ ജനം വലഞ്ഞു
01:58 AM Dec 15, 2018 | Deepika.com