തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നടുറോഡിൽ മർദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐക്കാർ പോലീസിൽ കീഴടങ്ങി. ആക്രമണത്തിനു നേതൃത്വം നൽകിയ പ്രധാനികളെ ഒഴിവാക്കിയാണു സംഘത്തിലെ നാലു പേർ കീഴടങ്ങിയത്. പോലീസുകാരെ മർദിച്ച ശേഷം പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച കന്റോണ്മെന്റ് പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു എസ്എഫ്ഐ നേതാക്കളുടെ കീഴടങ്ങൽ.
എസ്എഫ്ഐ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് ഭാരവാഹികളായ ശ്രീജിത്ത്, ആരോമൽ, ഹൈദർ, അഖിൽ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പൂജപ്പുര പോലീസിൽ കീഴടങ്ങിയത്. ജില്ലയിലെ ഉന്നത സിപിഎം നേതാവും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇവർ കീഴടങ്ങിയത്. ഇവരെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ അനുവദിക്കാമെന്നും മർദിക്കാൻ പാടില്ലെന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണു കന്റോണ്മെന്റ് പോലീസ് സ്റ്റേഷൻ ഒഴിവാക്കി പൂജപ്പുര സ്റ്റേഷനിൽ ഹാജരാക്കിയത്. ആക്രമണത്തിനു നേതൃത്വം നൽകിയ പ്രധാനിയെ വിട്ടുനൽകാൻ തയാറല്ലെന്നാണു പാർട്ടി നേതൃത്വം പോലീസിനെ അറിയിച്ചിട്ടുള്ളത്.
എന്നാൽ, പോലീസുകാരെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ഭാരവാഹി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പോലീസുകാർ ആരോപിച്ചു. ഏഴു പേർ ചേർന്നായിരുന്നു മർദിച്ചതെന്നാണു പോലീസുകാർ നൽകിയിട്ടുള്ള മൊഴി. സിസിടിവി ദൃശ്യങ്ങളും ഇതു ശരിവയ്ക്കുന്നുണ്ട്.പോലീസുകാരെ എസ്എഫ്ഐക്കാർ മർദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് അസോസിയേഷൻ നേതാവിന്റെ നേതൃത്വത്തിൽ മായ്ക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പാളയം യുദ്ധ സ്മാരകത്തിനു സമീപമായിരുന്നു സംഭവം. സിഗ്നൽ ലംഘിച്ച ബൈക്ക് പോലീസുകാരനായ അമൽകൃഷ്ണ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണു മർദനത്തിൽ കലാശിച്ചത്. അമൽ കൃഷ്ണയ്ക്കൊപ്പം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എപി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നിവർക്കും മർദനമേറ്റു. അമൽ കൃഷ്ണയെ മർദിക്കുന്നതു തടയാൻ എത്തിയവരായിരുന്നു ഇവർ. ഇരുപതോളം പേർ നോക്കിനിൽക്കേയായിരുന്നു ആക്രമണം.
പോലീസുകാരെ മർദിച്ച എസ്എഫ്ഐക്കാരിൽ നാലുപേർ കീഴടങ്ങി
01:57 AM Dec 15, 2018 | Deepika.com