നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായ മൂന്ന് ബംഗ്ലാദേശികളെ റിമാൻഡ് ചെയ്തു. ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ കാക്കനാട് സബ് ജയിലിലേക്കാണു റിമാൻഡ് ചെയ്തത്.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറി വ്യാജരേഖ ചമച്ചു പാസ്പോർട്ട് തരപ്പെടുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശികളായ അജയ് ബറുവ(30), ഷുബ്രോ ബറുവ(30), എവി ബറുവ(24) എന്നിവരെയാണ് വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. ഹൈദരാബാദിൽനിന്നു ദുബായ് വഴി സെർബിയയിലേക്കു പോകാൻ ശ്രമിച്ച ഇവരെ ദുബായ് വിമാനത്താവളത്തിൽ പിടികൂടി കൊച്ചിയിലേക്കു മടക്കിവിടുകയായിരുന്നു.
ബംഗ്ലാദേശിൽനിന്ന് അതിർത്തിവഴി പശ്ചിമ ബംഗാളിലേക്കു നുഴഞ്ഞു കയറിയതാണിവർ. ബംഗാൾ മേൽവിലാസത്തിൽ അജയ് ചൗധരി, ഷുബ്രോ ബറുവ, എവി മുഖർജി എന്നീ പേരുകളിലാണ് ഇവർ പാസ്പോർട്ട് എടുത്തിരിക്കുന്നത്.
പാസ്പോർട്ടിനു പുറമേ തിരിച്ചറിയൽ കാർഡും ആധാർ കാർഡും പാൻ കാർഡും വരെ കോൽക്കത്തയിലെ ഏജൻസി ഇവർക്ക് എടുത്തു നൽകിയിട്ടുണ്ട്. ബംഗ്ലാദേശികൾക്കു പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കി നൽകുന്ന സംഘത്തെ കണ്ടെത്താനായി അന്വേഷണ സംഘം ഉടൻ കോൽക്കത്തയിലേക്കു തിരിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി പോകുന്നത്.
വ്യാജ പാസ്പോർട്ട്: ബംഗ്ലാദേശികൾ റിമാൻഡിൽ
01:57 AM Dec 15, 2018 | Deepika.com