തിരുവനന്തപുരം: നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റവും ഉന്തും തള്ളും. കൈയാങ്കളിയുടെ വക്കോളമെത്തിയപ്പോൾ ഇരുപക്ഷത്തെയും മുതിർന്ന നേതാക്കൾ ഇടപെട്ട് അംഗങ്ങളെ ഒരു വിധം ശാന്തരാക്കി.
വനിതാമതിലിനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ പുറത്തേക്കു നീങ്ങുന്പോഴായിരുന്നു കൈയാങ്കളിയുടെ വക്കോളമെത്തിയ തർക്കങ്ങൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പുറത്തേക്ക് ഇറങ്ങിയപ്പോഴും ഇരുപക്ഷത്തെയും പിൻനിരക്കാർ തമ്മിൽ വാക്പോര് നടക്കുകയായിരുന്നു. തർക്കം മുറുകിയപ്പോൾ ഭരണപക്ഷത്തെ കൂടുതൽ അംഗങ്ങൾ അവിടേക്ക് ഓടിയടുത്തു. ഭരണപക്ഷത്തെ വി. ജോയിയും പ്രതിപക്ഷത്തെ ഐ.സി. ബാലകൃഷ്ണനും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മന്ത്രി വി.എസ്. സുനിൽകുമാറും മാത്യു ടി. തോമസും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ ഓടിയെത്തി ഭരണപക്ഷാംഗങ്ങളെ പിടിച്ചു മാറ്റി. എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷാംഗങ്ങളെയും ശാന്തരാക്കാൻ രംഗത്തു വന്നു. പ്രതിപക്ഷാംഗങ്ങൾ പിന്നീടു ഹാളിന്റെ പിൻഭാഗത്തു കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
നിയമസഭയിൽ ഉന്തും തള്ളും സംഘർഷവും
02:18 AM Dec 14, 2018 | Deepika.com