തിരുവനന്തപുരം: പെരുന്തച്ചൻ എന്ന ഒറ്റ സിനിമയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ അജയൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിഖ്യാത നാടക സംവിധായകനായിരുന്ന തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്. സംസ്കാരം നാളെ വൈകുന്നേരം നാലിനു കായംകുളം വള്ളിക്കുന്നത്തുള്ള വീട്ടുവളപ്പിൽ നടക്കും.
ഭരതൻ, പത്മരാജൻ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഡോ.സുഷമയാണ് ഭാര്യ. പാർവതി, ലക്ഷ്മി എന്നിവരാണു മക്കൾ. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫിലിം ടെക്നോളജിയിൽ ഡിപ്ലോമ പാസായ ശേഷം കാമറ അസിസ്റ്റന്റായാണ് സിനിമാ മേഖലയിലേക്കു കടന്നുവരുന്നത്. പിന്നീട് തോപ്പിൽ ഭാസി, പത്മരാജൻ, ഭരതൻ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു.
എംടിയുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ്. എന്നാൽ, ഇതിനുശേഷം അജയൻ സിനിമ ചെയ്തിട്ടില്ല. തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമകൾ സിനിമയാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. അജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ സംവിധായകനായിരുന്നു അജയനെന്നു മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കറകളഞ്ഞ കലാകാരനായ അജയന്റെ പെട്ടെന്നുള്ള നിര്യാണം വേദനാജനകമാണെന്ന് മന്ത്രി എ.കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ചലച്ചിത്ര സംവിധായകൻ അജയൻ അന്തരിച്ചു
02:16 AM Dec 14, 2018 | Deepika.com