തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ബിജെപിയുടെ സമരപ്പന്തലിനു സമീപം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം മുട്ടട അഞ്ചുമുക്കുവയൽ ആനൂർ അനുപമ നഗറിൽ വേണുഗോപാലൻ നായർ(46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് വേണുഗോപാലൻ നായർ സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിനു സമീപത്തു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബിജെപിയുടെ സമരപ്പന്തലിന് എതിർവശത്തെ ബസ് സ്റ്റോപ്പിനു സമീപത്തു വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ ശേഷം ഇദ്ദേഹം ബിജെപി സമരപ്പന്തലിനു സമീപത്തേക്ക് ഓടിവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. ഉടൻതന്നെ ബിജെപി പ്രവർത്തകരും പോലീസും ചേർന്നു സമരപ്പന്തലിലുണ്ടായിരുന്ന കുടിവെള്ളം ഉപയോഗിച്ചു തീ കെടുത്താൻ ശ്രമം നടത്തി. ഒടുവിൽ തീയണച്ച ശേഷം 90 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ വേണുഗോപാലൻ നായരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മരിച്ച വേണുഗോപാലൻ നായർ അയ്യപ്പഭക്തനായിരുന്നെന്നും തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുന്പോഴും ഇദ്ദേഹം ശരണം വിളിച്ചിരുന്നതായി സമരപ്പന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പറഞ്ഞു.
ഓട്ടോ ഡ്രൈറും പ്ലംമ്പറുമായിരുന്നു മരിച്ച വേണുഗോപാലൻ നായർ. അയ്യപ്പഭക്തനായ വേണുഗോപാലൻ നായർ മുൻ വർഷങ്ങളിൽ അരവണ പാക്കിംഗിനായി ശബരിമലയിൽ പോയിരുന്നെന്നും ഇത്തവണ ശബരിമല വിഷയത്തെത്തുടർന്ന് ശബരിമലയിൽ പോകുന്നില്ലെന്നും പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
ബിജെപി സമരപ്പന്തലിനു മുന്നിൽ തീകൊളുത്തിയ ആൾ മരിച്ചു
02:16 AM Dec 14, 2018 | Deepika.com