തിരുവനന്തപുരം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങുന്നതിനു 17 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് സർക്കാർ ഐടിഐ സ്ഥാപിക്കും.
ഡ്രാഫ്ട്സ്മാൻ സിവിൽ, ഇലക്ട്രീഷൻ എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റുകൾ വീതം അനുവദിക്കും. ഇതിനായി എട്ട് തസ്തികകൾ സൃഷ്ടിക്കും. ഐടിഐക്കുളള സ്ഥലവും കെട്ടിടവും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചില്ലറ വിൽപനശാലകൾ സ്ഥാപിക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ പരിസരത്ത് 10.15 ആർ സ്ഥലം 30 വർഷത്തേക്കു പാട്ടത്തിനു നൽകാൻ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് ഭൂമി കൈമാറുക. ജലസേചനവകുപ്പിലെ 944 എസ്എൽആർ ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു. കണ്ണൂരിലെ സ്പെഷൽ തഹസിൽദാർ എയർപോർട്ട് യൂണിറ്റ് ഒന്നിലെ ഏഴ് തസ്തികകൾക്ക് രണ്ടു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു. 2006 ഐഎഫ്എസ് ബാച്ചിലെ വിജയാനന്ദൻ, ആർ. കമലഹാർ, പി.പി. പ്രമോദ് എന്നിവരെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്കുള്ള പ്രമോഷൻ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 2001 ഐഎഫ്എസ് ബാച്ചിലെ പത്മാമഹന്ദിയെ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് പദവിയിലേക്കുളള പ്രൊമോഷൻ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിന് പൊതുഭരണ സെക്രട്ടേറിയറ്റിലെ ആസൂത്രണ സാന്പത്തിക കാര്യ വകുപ്പിൽ ഒരു അഡീഷണൽ സെക്രട്ടറിയുടെയും ഒരു സെക്ഷൻ ഓഫീസറുടെയും മൂന്ന് അസിസ്റ്റന്റുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മുഖാരി/മുവാരി സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശിപാർശ പ്രകാരമാണു തീരുമാനം.
കോട്ടയം മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ
02:16 AM Dec 14, 2018 | Deepika.com