തിരുവനന്തപുരം: പെരുന്തച്ചൻ എന്ന കരുത്തനായ കഥാപുരുഷനെ മലയാള ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തിൽ വേരുറപ്പിച്ചു തന്നെ ഇരുത്തിയ സംവിധായക പ്രതിഭ. അതാണ് ഉരുക്കുപോലെ കരുത്തനായിരുന്ന തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ അജയൻ. ഒരൊറ്റ സിനിമ കൊണ്ട് മാത്രം മലയാള സിനിമയുടെ ഭൂമികയിൽ തന്റെ മേൽവിലാസം കുറിച്ചിട്ടു അജയൻ. തലയിൽ കുടുമ വച്ച് ഉരുക്കുപോലുള്ള കൈകളിലെ പെരുംകലയുമായി വെള്ളിത്തിരയിൽ നിറഞ്ഞ പെരുന്തച്ചനെ അഥവാ പെരുന്തച്ചനായി വന്ന തിലകനെ മലയാളിക്കു മറക്കുവാനേ കഴിയില്ല.
തിലകനിലേക്കു പെരുന്തച്ചന്റെ മനസും തച്ചു ശാസ്ത്രവും ആവാഹിച്ചുകൊടുത്ത അജയനെയും. പെരുന്തച്ചൻ എന്ന സിനിമ കണ്ട് സാക്ഷാൽ എം.ടി. വാസുദേവൻ നായർ പോലും അത്ഭുതത്തോടെ പറഞ്ഞുപോയി. അഭിനേതാക്കളെ കൊണ്ട് കഥാപാത്രങ്ങളെ ഇത്രത്തോളം ആവാഹിച്ചെടുപ്പിച്ച അജയനു ഞാനൊരു അവാർഡ് തരും. ഏറ്റവും കുറച്ചു മാത്രം ആളുകളെ പ്രശംസിക്കുന്ന എം.ടിയുടെ വാക്കുകൾ നിറഞ്ഞ ചിരിയോടെയാണ് എന്നും അജയൻ ഓർമിച്ചിരുന്നത്.
സ്കൂളിൽ വച്ചുപഠിച്ച എം.ടിയുടെ മാണിക്യക്കല്ലിന്റെ ചിറകിലേറി സ്വയം ഒരു രാജകുമാരനായി മാറിയ അജയന്റെ ആദ്യ സ്വപ്നം മാണിക്യക്കല്ലിനെ ചലച്ചിത്രമാക്കുകയായിരുന്നു. വിധി പക്ഷേ നിയോഗിച്ചതു മറ്റൊന്നായിരുന്നു. അവിചാരിതമായി പെരുന്തച്ചൻ എന്ന സിനിമ അജയനെ തേടി എത്തി. നൂറ്റിപ്പത്ത് ദിവസങ്ങൾ ചിത്രം നിറഞ്ഞോടി. പുരസ്കാരങ്ങളിൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഈ താരം നിറയുകയും ചെയ്തു. എവിടെയോ പക്ഷേ കണക്കുകൾ തെറ്റി. ഉദയനാണ് താരം എന്ന സിനിമയിൽ നമ്മൾ കണ്ട ചതി സ്വന്തം സിനിമാ ജീവിതത്തിൽ സംഭവിച്ചു എന്നു അജയൻ തന്നെ അടുത്ത കാലത്തു തുറന്നു പറഞ്ഞു.
ഒരു പ്രശസ്ത നിർമാതാവിനു തന്റെ കൈയിലുണ്ടായിരുന്ന എം.ടിയുടെ തിരക്കഥ അദ്ദേഹം നൽകിയിരുന്നു. സിനിമയുടെ ആകാശങ്ങളിൽ കുതിരപ്പുറത്ത് ഏറി മാണിക്യക്കല്ലിലെ രാജകുമാരനായി പറന്ന അജയനു താഴെ മണ്ണിലുള്ള ചതിക്കുഴികൾ കാണാനുള്ള കണ്ണുകൾ ഇല്ലാതെ പോയി. തിരക്കഥ നഷ്ടമായി, സിനിമാ സ്വപ്നങ്ങൾ നഷ്ടമായി. പിന്നെയും പല സിനിമകൾ ചെയ്യുവാനുള്ള മോഹവും പരിശ്രമവും നടത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. അജയൻ പറഞ്ഞിരുന്നതും അതു തന്നെയാണ്. സിനിമ സംഭവിക്കുകയാണ് പിന്നീട് എന്നോ അജയൻ ഏതോ വത്മീകത്തിലേക്കു നടന്നു കയറുകയും ചെയ്തു.
കടഞ്ഞെടുത്ത ശരീരവടിവിനുള്ളിൽ പിടയ്ക്കുന്ന ഒരു ആർദ്ര ഹൃദയം സൂക്ഷിച്ച പെരുന്തച്ചനെ പോലെ ആരുമറിയാതെ തേങ്ങി, സ്വയം നീറി അജയൻ ഇപ്പോൾ നടന്നു മറഞ്ഞിരിക്കുന്നു. ഒരേ ഒരു പെരുന്തച്ചനെ നമുക്കു തന്നിട്ട്.....
എസ്. മഞ്ജുളാദേവി
പെരുന്തച്ചനിൽനിന്നു പെരുന്തച്ചനിലേക്ക്
01:50 AM Dec 14, 2018 | Deepika.com