പുത്തൻകുരിശ്: കത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയും സഹകരണത്തിന്റെ പുതിയ മേഖലകൾ തേടാൻ തീരുമാനിച്ചു. കോട്ടയം മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ ചേർന്ന ദൈവശാസ്ത്ര ചർച്ചകൾക്കായുള്ള ഇരു സഭകളുടെയും അന്തർദേശീയ സമിതിയിലാണ് തീരുമാനം. ക്രിസ്തുവിജ്ഞാനീയത്തിലും കൂദാശകൾ നിബന്ധനകൾക്കു വിധേയമായി പങ്കുവയ്ക്കുന്നതിനും സമാന്തര വിവാഹത്തിനും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും രൂപപ്പെടുത്തിയ പൊതുധാരണകളുടെ തുടർച്ചയായാണ് ഈ തീരുമാനം. സഭാന്തര വിവാഹത്തെക്കുറിച്ച് പൊതുവായ അജപാലന മാർഗനിർദേശങ്ങൾക്കു സമിതി രൂപം നല്കി.
സുറിയാനി സഭാ പിതാക്കന്മാരുടെയും ഇതര സഭാ പിതാക്കന്മാരുടെയും ദൈവശാസ്ത്ര വിചിന്തനങ്ങളിലുള്ള സഭാ ദർശനങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിന്റെ പുതിയ തലങ്ങൾ കണ്ടെത്താനും പൊതുനിലപാടുകൾക്കു രൂപം നല്കാനും സമ്മേളനം നിർദേശിച്ചു.
വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയൻ ഫാരൽ, യാക്കോബായ സഭ എക്യുമെനിക്കൽ സമിതി പ്രസിഡന്റ് കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ, റവ. ഡോ. കുര്യാക്കോസ് മൂലയിൽ കോറെപ്പിസ്കോപ്പ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
ദൈവശാസ്ത്ര ചർച്ചകളിൽ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, റവ. ഡോ. കുര്യാക്കോസ് മൂലയിൽ കോറെപ്പിസ്കോപ്പ, റവ. ഡോ. പ്രിൻസ് പൗലോസ്, റവ. ഡോ. അജിയൻ ജോർജ്, ഫാ. ദാനിയേൽ തട്ടാറയിൽ എന്നിവർ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു.
കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആർച്ച്ബിഷപ് ബ്രയൻ ഫാരൽ, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറന്പിൽ, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, റവ. ഡോ. ഹിസിന്തേ ദെസ്തിവില്ലേ എന്നിവർ പങ്കെടുത്തു.
കത്തോലിക്ക-യാക്കോബായ ദൈവശാസ്ത്രസമിതി സമ്മേളനം
01:50 AM Dec 14, 2018 | Deepika.com