തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പിനെ തുടർന്നു മാറ്റിവച്ച സ്ഥലംമാറ്റം ഭേദഗതികളോടെ ഇന്നലെ വൈകുന്നേരം ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
ജലവിഭവ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ ചരക്കു സേവന നികുതിവകുപ്പ് കമ്മീഷണറാക്കി. കഴിഞ്ഞ മന്ത്രിസഭയിൽ ഇവരെ കായികവകുപ്പു സെക്രട്ടറിയാക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും എതിർപ്പിനെത്തുടർന്നു വേണ്ടെന്നു വച്ചു.
മാത്യു ടി. തോമസ് ജലവിഭവമന്ത്രിയായപ്പോഴാണ് ടിങ്കു ജലവിഭവ സെക്രട്ടറിയായത്. കെ. കൃഷ്ണൻകുട്ടി ജലവിഭവമന്ത്രിയായതോടെ ഇവരെ മാറ്റുകയായിരുന്നു. തുടർന്നു ജലവിഭവ വകുപ്പിന്റെ ചുമതല കഴിഞ്ഞാഴ്ച തീരുമാനിച്ചതുപോലെ ആസൂത്രണ, സാന്പത്തികകാര്യ അഡിഷണൽ ചീഫ്സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയ്ക്കു നൽകി. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ അധിക ചുമതല അദ്ദേഹം വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന് തുറമുഖ- ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ അധിക ചുമതല നൽകി.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനെ ആസൂത്രണ സാന്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആസൂത്രണ ബോർഡ് മെന്പർ സെക്രട്ടറി, പൊതുഭരണം, യുവജനകാര്യം വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
ചരക്കു സേവന നികുതി കമ്മീഷണറായിരുന്ന രാജൻ എൻ. ഖൊബ്രഗഡെയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആയുഷ് വകുപ്പിന്റെ അധിക ചുമതലയും വഹിക്കും. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ യു.വി. ജോസിന് ലൈഫ് മിഷൻ സിഇഒയുടെ അധിക ചുമതല നൽകി.
ലേബർ കമ്മീഷണർ എ. അലക്സാണ്ടറിനെ കൊല്ലം സബ് കളക്ടറായും പാലക്കാട് സബ് കളക്ടർ ആസിഫ് കെ. യുസഫിനെ തലശേരി സബ് കളക്ടറായും നിയമിച്ചു. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ എസ്. ചന്ദ്രശേഖറിന് ലേബർ കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി.
ടിങ്കു ബിസ്വാൾ ചരക്കു സേവന നികുതി വകുപ്പു കമ്മീഷണർ
01:37 AM Dec 14, 2018 | Deepika.com