ആലുവ: മില്ലേനിയം എക്സ്പ്രസ് ട്രെയിനിലെ രണ്ടു കംപാർട്ട്മെന്റുകളിലായി ഒരേസമയം രണ്ട് മലയാളി കുടുംബങ്ങളുടെ പണവും ആഭരണങ്ങളുമടങ്ങിയ ബാഗുകൾ കൊള്ളയടിച്ചതായി പരാതി. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി മേമത്തിൽ മനു സെബാസ്റ്റ്യ (31) ന്റെ കുടുംബവും ഭാരതീയ ദളിത് അക്കാഡമി സൗത്ത് ഇന്ത്യാ സെക്രട്ടറി ഇടുക്കി നെടുങ്കണ്ടം മാവടി കിഴക്കേതിൽ രാധ പ്രഭാകരൻ (53)മാണ് കൊള്ളയടിക്കപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ ഒന്നോടെ നാഗ്പൂരിനടുത്തുവച്ചാണ് സംഭവം. 40,000 രൂപ, സ്വർണവളകൾ, മോതിരം, നാല് മൊബൈൽ ഫോൺ, എടിഎം കാർഡ്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഐഡി കാർഡ് എന്നിവയടങ്ങിയ ബാഗാണ് മനു സെബാസ്റ്റ്യന് നഷ്ടമായത്. 2000 രൂപ, രണ്ട് മൊബൈൽ ഫോൺ, മൂന്ന് എടിഎം കാർഡ്, പാൻ, ആധാർ, ഐഡി കാർഡുകൾ എന്നിവയാണ് രാധ പ്രഭാകരന് നഷ്ടമായത്.
യാത്ര അവസാനിപ്പിക്കുന്ന ആലുവ സ്റ്റേഷനിലും എറണാകുളം സൗത്ത് റെയിൽവേ പോലീസിലും ഇരുവരും പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ട്രെയിനിലുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാർ ട്രെയിൻ പുറപ്പെടുന്ന സമയം ബാഗുകൾ തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നുവെന്നു പരാതിക്കാർ പറയുന്നു.
ഉത്തർപ്രദേശിലെ ലളിതപൂർ ജില്ലയിൽ മെഹ്റോണി എന്ന സ്ഥലത്തെ ഗവ. ആശുപത്രി നഴ്സാണ് മനു സെബാസ്റ്റ്യനും ഭാര്യ പ്രിയങ്കയും. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഇവർക്കൊപ്പം മനുവിന്റെ മാതാവ് ലൂസി സെബാസ്റ്റ്യനും മകൻ ഒഫീദും ഉണ്ടായിരുന്നു.
11ന് ഉച്ചയ്ക്ക് ഝാൻസി സ്റ്റേഷനിൽനിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. പ്രിയങ്കയുടെ കൈയിലെ ബാഗ് തട്ടിപ്പറിച്ചാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. ട്രെയിൻ വേഗത്തിലായിരുന്നതിനാൽ പുറത്തിറങ്ങാനും ആർക്കും കഴിഞ്ഞില്ല. റെയിൽവേയുടെ എമർജൻസി നമ്പറിൽ വിളിച്ച് കവർച്ചാവിവരം ധരിപ്പിച്ചതിനെത്തുടർന്ന് ബല്ലാർഷ, വിജയവാഡ സ്റ്റേഷനുകളിൽനിന്നു പോലീസ് ട്രെയിനിൽ കയറി വിവരങ്ങൾ തിരക്കി. അവരുടെ നിർദേശപ്രകാരമാണ് യാത്ര അവസാനിക്കുന്ന സ്ഥലമായ ആലുവയിൽ പരാതി നൽകിയത്.
ട്രെയിനിൽ രണ്ടു മലയാളി കുടുംബങ്ങളുടെ ബാഗുകൾ കൊള്ളയടിച്ചതായി പരാതി
01:24 AM Dec 14, 2018 | Deepika.com