കോട്ടയം: പിറവം പള്ളിയിൽ സുപ്രിം കോടതിവിധി നടപ്പാക്കാത്തതിനു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നു സംശയിക്കേണ്ട സാഹചര്യമാണെന്ന് ഓർത്തഡോക്സ് സഭാനേതൃത്വം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ കഴിയുന്ന സാഹചര്യം പോലീസ് ഒരുക്കിയില്ല. പള്ളിയിലേക്കു പ്രതിഷേധം ഉയർത്താൻ എത്തിയവരെ തടയാൻ പോലീസ് ഒന്നും ചെയ്തില്ല. മുൻകൂട്ടി പള്ളിയിലേക്ക് എത്താതിരിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല.
പോലീസിനുമേൽ എറണാകുളത്തെ സിപിഎം നേതാക്കളുടെ സമ്മർദമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സഭ അനുരഞ്ജനത്തിന് എതിരല്ല. പിറവം പള്ളി വിഷയത്തിൽ നിയമ പോരാട്ടം തുടരും. പിറവം പള്ളി വിഷയം സർക്കാർ ഗൗരവമായി എടുക്കണം.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഒരിക്കലും സഭാ സമാധാനത്തിന് എതിരു നിന്നിട്ടില്ല. സഭയ്ക്കുളളിലെ പ്രശ്നം ആരംഭിച്ച കാലം മുതൽ വിവിധ സമിതികളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുളള സമാധാന ആലോചനയിൽ എല്ലാം സഭ സഹകരിച്ചിട്ടുണ്ട്.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ അല്ലാതെ ഒരു സമാധാന ശ്രമത്തിനും സഭ ആഗ്രഹിക്കുന്നില്ല. കോടതിവിധി നടപ്പാക്കുന്നത് പളളികൾ പിടിച്ചെടുക്കുവാനല്ല. ഒരു വിശ്വാസിയെയും പുറത്താക്കാൻ സഭ ആഗ്രഹിക്കുന്നില്ല. ഇടവകപൊതുയോഗം തെരഞ്ഞെടുക്കുന്നവർക്കു ഭരണം നടത്താം. കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ്, വൈദിക ട്രസ്റ്റി റവ.ഡോ. എം.ഓ ജോണ്‍, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയ സമ്മർദമുണ്ടെന്ന് ഒാർത്തഡോക്സ് സഭ
01:18 AM Dec 14, 2018 | Deepika.com