തൊടുപുഴ: പീരുമേട്ടിൽ എടിഎം കവർച്ചാശ്രമക്കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കോട്ടയം കുമരകം ചെങ്ങളം വഴുവേലിൽ ഉണ്ണി എന്ന അക്ഷയ്കിഷോർ (19) ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്.
പിടിയിലായ ഒരാൾക്ക് 16 വയസും മറ്റൊരാൾക്ക് 18 വയസാകാൻ ഇനി ഒരു മാസം കൂടി പൂർത്തിയാകാനുണ്ടെന്നും എസ്പി കെ.ബി. വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നവംബർ എട്ടിനു പുലർച്ചെ നാലിനു പീരുമേട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലുണ്ടായ കവർച്ചാശ്രമ കേസിലാണു പ്രതികൾ പിടിയിലായത്.
എടിഎമ്മിൽനിന്നു മൂന്നുപേരുടെ അവ്യക്തമായ ദൃശ്യം ലഭിച്ചിരുന്നു. ഇതിൽ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഞ്ചാവിന് അടിമകളായ പ്രതികൾക്ക് ഇതിന്റെ വിൽപ്പന ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. നവംബർ ഏഴിനു കന്പത്തുപോയി കഞ്ചാവ് വാങ്ങി തിരിച്ചു സ്കൂട്ടറിൽ വരുന്പോഴാണ് പീരുമേട്ടിൽ കവർച്ചയ്ക്കു ശ്രമിച്ചത്. എന്നാൽ, അലാറം അടിച്ചതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കുമളി, കുട്ടിക്കാനം, പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലും ഇവർ കവർച്ചാശ്രമം നടത്തിയിരുന്നു. ഇവരിൽ നിന്നു മുഖംമൂടി, ഡ്രില്ലിംഗ് മെഷീൻ, കട്ടിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളും ഓവർ കോട്ടും പിടിച്ചെടുത്തു.
എടിഎം തകർക്കാനുള്ള ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തായിരുന്നു കൊണ്ടുവന്നിരുന്നത്. എസ്ഐ. ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം തേനിയിൽനിന്നു കുമരകം വരെ നൂറിലധികം സിസിടിവി കാമറകൾ പരിശോധിച്ചാണു പ്രതികളിലേക്ക് എത്തിയത്. കോട്ടയത്തു കഞ്ചാവുമായി ബന്ധപ്പെട്ട് എക്സൈസുകാരുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികളെക്കുറിച്ചു സൂചന ലഭിക്കുന്നത്. തുടർന്ന് കുമരകത്തു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ ഇവിടെനിന്നും ഒരാളെ എറണാകുളത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്.
മറ്റൊരു എടിഎം കവർച്ചയ്ക്ക് കാത്തിരിക്കുന്പോഴാണു പ്രതികൾ കുടുങ്ങുന്നത്. നാനോ കാറിലും സ്കൂട്ടറിലും നടന്നായിരുന്നു കഞ്ചാവ് വിൽപ്പനയും എടിഎം കവർച്ചാ ശ്രമവും നടത്തിയിരുന്നത്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചു കൃത്യസമയത്തു പ്രതികൾ പീരുമേട് മേഖലയിൽ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
കുടുംബ ബന്ധങ്ങളിലെ ശിഥിലതയും കഞ്ചാവുമാണ് കുട്ടിക്കള്ളൻമാരെ ഇതിനു പ്രേരിപ്പിച്ചതെന്നാണു പോലീസ് കരുതുന്നത്. യൂ ട്യൂബ് നോക്കിയാണു പ്രതികൾ എടിഎം കവർച്ചകളെക്കുറിച്ചു മനസിലാക്കിയതെന്നും എസ്പി പറഞ്ഞു. ഡിവൈഎസ്പി കെ.പി. ജോസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോലീസുകാരായ സജിമോൻ ജോസഫ്, തങ്കച്ചൻ മാളിയേക്കൽ, ബേസിൽ പി. മാത്യു, എം.ആർ.സതീഷ് , എസ്. സുബൈർ, സലിൽ രവി എന്നിവരായിരുന്നു സ്പെഷൽ ടീം അംഗങ്ങൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പീരുമേട് എടിഎം കവർച്ച ശ്രമം: മൂന്നുപേർ അറസ്റ്റിൽ
01:18 AM Dec 14, 2018 | Deepika.com