മറയൂർ: ശുചിമുറി നിർമിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിക്കാത്ത അച്ഛനെതിരേ പരാതിയുമായി ഏഴു വയസുകാരി പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ദ്രുതഗതിയിൽ നടപടി. പത്തുദിവസത്തിനകം ഇവർക്കു ശുചിമുറി നിർമിച്ചു നൽകുമെന്നു അധികൃതർ പറഞ്ഞു. തമിഴ്നാട് ആന്പൂരിലാണ് സംഭവം. ആന്പൂർ നടരാജപുരം സ്വദേശി ഇഷാനുള്ളയുടെ മകൾ രണ്ടാം ക്ലാസുകാരി ഹനി പാജാറയാണ് എഴുതിത്തയാറാക്കിയ പരാതിയുമായി ആന്പൂർ വനിത പോലീസ് സ്റ്റേഷനിലെത്തിയത്.
ക്ലാസിൽ ഒന്നാമതായാൽ ശുചിമുറി നിർമിച്ചുനൽകാമെന്ന പിതാവിന്റെ വാഗ്ദാനം പാലിച്ചില്ലെന്നാണ് മകളുടെ പരാതി. കൂലിപ്പണിക്കാരനാണ് ഇഷാനുള്ള. എൽകെജി മുതൽ രണ്ടാംക്ലാസ് വരെ ഹനി പാജറ ക്ലാസിൽ ഒന്നാമതാണ്. ശുചിമുറി കെട്ടിത്തരുമെന്ന ഉറപ്പ് എഴുതി വാങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
എസ്ഐ വളർമതി കുട്ടിയെ അഭിനന്ദിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തുകയും വിവരം ആന്പൂർ നഗരസഭ അധികൃതരെ അറിയിക്കുകയും ചെയ്തു. നഗരസഭ ഉദ്യോഗസ്ഥൻ സുബ്രഹ്മണ്യൻ പോലീസ് സ്റ്റേഷനിലെത്തി അപേക്ഷ ലഭിച്ചാൽ നഗരസഭ ശുചിമുറി നിർമിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി.
മാതാപിതാക്കൾ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചു. നഗരസഭാ സെക്രട്ടറി ഭാസ്കർ ഹനിയുടെ വീട് സന്ദർശിച്ചു പരിശോധന നടത്തി ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി. അച്ഛനെതിരെ ഏഴു വയസുകാരി പരാതി നല്കിയ വിവരം കേട്ടറിഞ്ഞ ജില്ലാ കളക്ടർ രാമൻ, ഹനിയുടെ വീട്ടിൽ അടിയന്തരമായി ശുചി മുറി നിർമിച്ചുനല്കാൻ ആന്പൂർ നഗരസഭാ കമ്മീഷണർക്ക് ഉത്തരവുനല്‍കി. ശുചി മുറിയുടെ നിർമാണം പത്തു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
ഏഴു വയസുകാരിയുടെ പരാതി; പത്തു ദിവസത്തിനകം ടോയ്ലറ്റ്
01:18 AM Dec 14, 2018 | Deepika.com