കോട്ടയം: ടി. പത്മനാഭൻ സാഹിത്യത്തിലും എം.എ.യൂസഫലി ബിസിനസിലും തനതുപ്രതിഭ തെളിയിച്ചവരാണെന്നു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവം. ഇരുവർക്കും എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു ഗവർണർ സദാശിവം.
അനിവാര്യമെന്നു തോന്നുന്പോഴാണ് ടി. പത്മനാഭൻ കഥകൾ എഴുതുന്നത്. 160 കഥകൾകൊണ്ട് സാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടി. സ്നേഹത്തിന്റെ മാന്ത്രിക ശോഭയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിൽ തുടങ്ങി ഗൗരിയിലൂടെ മരയ വരെ നീളുന്ന സൃഷ്ടികളിൽ കാണുന്നത്. 34,000 പേർക്കു തൊഴിൽ നൽകുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞ എം.എ. യൂസഫലി കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വിദേശനിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ടി. പത്മനാഭന്റെ കഥകൾ യഥാർഥ്യങ്ങളിൽ വേരൂന്നിയതാണെന്നും ചെറുകഥയുടെ പ്രയാണഗതിയെ മാറ്റിമറിച്ചെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. വിദേശ ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ എം.എ. യൂസഫ് അലി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സാഹിത്യത്തെ ഒരിക്കലും കച്ചവടച്ചരക്കാക്കിയിട്ടില്ലെന്നും അംഗീകാരങ്ങൾക്കു വേണ്ടി ആരുടെയും പിറകെ പോയിട്ടില്ലെന്നും ടി. പത്മനാഭൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാനായത് ഏറ്റവും മഹത്തരമായി കാണുന്നുവെന്നു വ്യവസായി എം.എ. യൂസഫ് അലി അഭിപ്രായപ്പെട്ടു.ആക്ടിംഗ് വൈസ് ചാൻസലർ ഡോ. സാബു തോമസ് ബഹുമതിപത്രം വായിച്ചു. രജിസ്ട്രാർ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പത്മനാഭനും യൂസഫലിക്കും ഡിലിറ്റ് സമ്മാനിച്ചു
01:18 AM Dec 14, 2018 | Deepika.com