കൊച്ചി: മൂന്നംഗ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ ഹൈക്കോടതി നിർദേശം. നടയടച്ചശേഷം ദർശനത്തിനെത്തുന്ന ഭക്തരെ ശരംകുത്തിയിൽ തടയരുത്. സന്നിധാനത്തു വാവര് നട, മഹാ കാണിക്ക, താഴേ തിരുമുറ്റം എന്നിവിടങ്ങളിൽ ഭക്തർക്ക് എത്താൻ കഴിയുന്ന തരത്തിൽ ബാരിക്കേഡുകൾ പുനഃക്രമീകരിക്കണമെന്നും ജസ്റ്റീസ് പി.ആർ. രാമചന്ദ്രമേനോൻ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയാണു നിരീക്ഷണസമിതിയെ നിയോഗിച്ചത്.
പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾക്കു പരിശോധന തുടരാം. സ്ഥിതി സാധാരണനിലയിലാകുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിനു ഡിജിപി ഉചിതമായ നിർദേശം നൽകണം. എന്നാൽ ശബരിമലയിൽ പ്രതിഷേധം പാടില്ലെന്നും ക്രമസമാധാന പ്രശ്നമുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാമെന്നും കോടതി വ്യക്തമാക്കി.
പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ജലവിതരണം, കുടിവെള്ള വിതരണം, അന്നദാനം, ഭക്തരുടെ താമസം തുടങ്ങിയ സൗകര്യങ്ങളിൽ ഡിവിഷൻ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. നിലയ്ക്കലിലെ പോലീസ് ബാരക്കുകളിൽ എസി സ്ഥാപിക്കുന്നതിനും താത്കാലിക വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനാക്കി മാറ്റുന്നതിലും കെഎസ്ഇബി നിലപാട് അറിയിക്കണം.
നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യുന്നതിലും കാർഡിയോളജിസ്റ്റിനെ നിയമിക്കുന്നതിലും പന്പ ത്രിവേണി ജംഗ്ഷനു തെക്കുഭാഗത്തായി ബസ് വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിലും ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കണം. കാട്ടാനകളുടെയും പാന്പുകളുടെയും ശല്യമൊഴിവാക്കാൻ എലിഫന്റ് സ്ക്വാഡ്, പാന്പുപിടിത്തക്കാർ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണം. പന്പയിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു വനഭൂമി വിട്ടുനൽകുന്നതിൽ റാന്നി ഡിഎഫ്ഒ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കണം.
നിലയ്ക്കലിലെ കണ്ടെയ്നർ ടൈപ് ടോയ് ലെറ്റുകളിൽ ഫ്ള ഷ് സൗകര്യമുള്ള വാട്ടർ ടാങ്കുകൾ വേണമെന്ന നിരീക്ഷണ സമിതിയുടെ ശിപാർശയിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണം. നിലയ്ക്കലിൽനിന്നു പന്പയിലേക്കു പോകുന്ന ഭക്തർ മടക്കയാത്രയുടെ ടിക്കറ്റ് കൂടി എടുക്കണമെന്നു നിർബന്ധിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കോടതി നൽകിയത്.
ശബരിമലയിൽ സ്ഥിതി മെച്ചപ്പെട്ടെന്നു നിരീക്ഷണ സമിതി
കൊച്ചി: ശബരിമലയിൽ സ്ഥിതിഗതികൾ കാര്യമായി മെച്ചപ്പെട്ടെന്നു ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കണമെന്നും സമിതി നിർദേശിച്ചു. ഹൈക്കോടതിയിൽ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതിയുടെ ചെയർമാൻ ജസ്റ്റീസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ടതാണു നിരീക്ഷണസമിതി.
ഹൈക്കോടതി ഇടപെട്ടു ചില നിയന്ത്രണങ്ങൾ നീക്കിയതോടെ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനത്തുള്ളതിനാൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നതു ക്രമസമാധാന പാലനത്തെ ബാധിക്കുമോയെന്ന ആശങ്ക പോലീസിനുണ്ട്. ദർശനം നടത്തി മടങ്ങുന്നവരുമായി സംസാരിച്ചപ്പോൾ അവർ പൂർണ തൃപ്തി രേഖപ്പെടുത്തി.
നിലയ്ക്കൽ-പന്പ റൂട്ടിൽ കെഎസ്ആർടിസി ബസിൽ കുട്ടികൾക്കു ഫുൾ ചാർജ് ഈടാക്കരുത്. ഭക്തർ മടക്കയാത്രയ്ക്കുകൂടി ടിക്കറ്റ് എടുക്കണമെന്നു നിർബന്ധിക്കരുത്. ചെറിയാനവട്ടത്തുനിന്നു പന്പയിലേക്കുള്ള വഴിയിലെ പാലത്തിനു കൈവരിയില്ല. പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോൾ മകരവിളക്കിനു തിരക്കു കൂടുമെന്നതും പന്പയിൽ മതിയായ സൗകര്യങ്ങളില്ലാത്തതുമൊക്കെ കണക്കിലെടുക്കണം. നിലയ്ക്കലിൽ വിശ്രമ ഹാളുകളിൽ കൂടുതൽ മാലിന്യശേഖരണ വീപ്പകൾ സ്ഥാപിക്കണം.
വിവിധ വകുപ്പുകളിൽനിന്നു ശബരിമല ഡ്യൂട്ടിക്കെത്തി ഉദ്യോഗസ്ഥർ താമസിക്കുന്നതിനാൽ ഭക്തർക്കു മുറികൾ ലഭിക്കുന്നില്ല. പന്പയിൽ നൂറിലേറെ ബയോ ടോയ്ലെറ്റുകൾ വേണം. ഇതിനായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് തീരുമാനമെടുക്കണം. കാനനപാതയിലും കൂടുതൽ ബയോടോയ് ലെറ്റുകൾ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ നിർദേശം
02:45 AM Dec 13, 2018 | Deepika.com