ആലപ്പുഴ: വനിതാ മതിലിനോടു സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയിൽനിന്നു പുറത്താകുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോടു ചോദിക്കണം. എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ പങ്കെടുത്തത്. വനിതാ മതിലിനെതിരേ ബിഡിജെഎസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസിനെതിരേയും രൂക്ഷവിമർശനമാണു വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു.
യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ടു കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ടു മാത്രം മുന്നോക്ക സമുദായാംഗങ്ങൾ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈന്ദവ സംഘടനകൾക്കൊപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്കു സ്വാഗതം ചെയ്യുകയാണ്. എസ്എൻഡിപിയുടെ എല്ലാ തലത്തിലുള്ള പ്രവർത്തകരും യോഗത്തിന്റെ കീഴിലുള്ള സ്കൂൾ, കോളജ് എന്നിവയിൽനിന്നുള്ളവരും വനിതാ മതിലിന്റെ ഭാഗമാകും. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വനിതാ മതിലിന്റെ ഭാഗമാകണമെന്നാണു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങൾക്കും ഇടതു സർക്കാരിൽനിന്നും തുല്യനീതിയല്ല ലഭിക്കുന്നതെന്ന അഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വനിതാമതിലിൽ സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിക്കു പുറത്ത്: വെള്ളാപ്പള്ളി
02:44 AM Dec 13, 2018 | Deepika.com