തൃശൂർ: സി.എൻ. ബാലകൃഷ്ണൻ പ്രിയപ്പെട്ടവരുടെ മനസിൽ ഇനി ഓർമ. സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയ സിഎൻ തന്റെ പ്രിയ തട്ടകമായ തൃശൂരിന്റെ മണ്ണിലൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങളിൽ അസ്തമിച്ചു. അയ്യന്തോൾ ഉദയനഗറിലെ വീട്ടുവളപ്പിൽ ഒൗദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ എംപി പി.സി. ചാക്കോ, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, കെപിസിസി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ, സെക്രട്ടറി ജെയ്സണ്‍ ജോസഫ്, പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവർ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു.
മതപരമായ ചടങ്ങുകൾക്കുശേഷം പത്തേമുക്കാലോടെയാണ് മൃതദേഹം ചിതയിലേക്കു വച്ചത്. രാമവർമപുരം സായുധസേനാ ക്യാമ്പിലെ എസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാന സർക്കാരിന്റെ ബഹുമതി നല്‍കിയത്. പേരമകൻ വിഷ്ണു ചിതയ്ക്ക് അഗ്നി പകർന്നു.
കഴിഞ്ഞദിവസം ടൗണ്‍ഹാളിലും ഡിസിസിയിലും പൊതുദർശനത്തിനു വച്ചപ്പോൾ ആയിരക്കണക്കിനു പ്രവർത്തകരും പ്രമുഖരും സാധാരണക്കാരും സി.എന്നിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഇന്നലെ പുലർച്ചെ മുതൽ ഇതരജില്ലകളിൽനിന്നുവരെ ഖാദിതൊഴിലാളികളുടേയും സഹകാരികളുടേയും ഒഴുക്കായിരുന്നു വീട്ടിലേക്ക്.
സി.എൻ. ബാലകൃഷ്ണൻ ഇനി ഓർമ
02:31 AM Dec 13, 2018 | Deepika.com