തിരുവനന്തപുരം: വനിതാ മതിൽ സൃഷ്ടിക്കാനും സ്ത്രീകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സർക്കാർ ആശയ പ്രചാരണം നടത്തും.
വനിതാ മതിൽ ഒരു സാമൂഹിക മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾതന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽനിന്നു സ്ത്രീകളെയും സാമൂഹിക സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും. സ്ത്രീ ശക്തീകരണത്തിനു സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. പോലീസിൽ 15 ശതമാനം വനിതാ നിയമനം നടത്താൻ ഉടൻ നടപടി സ്വീകരിക്കും. എക്സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകൾക്കായി പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട്.
വനിതാ മതിലിൽ ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണു കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. ശ്രീനാരായണഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയിൽ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുത്താൻ പ്രാമുഖ്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോളിസി അനലിസ്റ്റ് ഡോ. മീരാ വേലായുധൻ, കേരള ദളിത് ഫെഡറേഷൻ നേതാവ് പി. രാമഭദ്രൻ, ഗായിക പുഷ്പവതി പൊയ്പ്പാടത്ത്, എസ്.പി. നന്പൂതിരി, പ്രഫ. മീന.ടി.പിള്ള, വിജയകുമാരി, ഷീന ഷുക്കൂർ എന്നിവരായിരുന്നു അതിഥികൾ. വീണ ജോർജ് എംഎൽഎ അവതാരകയായിരുന്നു.
വനിതാ മതിലിനു സർക്കാർപണം എടുക്കില്ല: മുഖ്യമന്ത്രി
02:31 AM Dec 13, 2018 | Deepika.com