കൊച്ചി: സ്കൂൾ യൂണിഫോമിനൊപ്പം തലയിൽ തട്ടവും മുഴുക്കൈയൻ ഷർട്ടും ധരിച്ചെത്തുന്ന വിദ്യാർഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നു സ്കൂൾ അധികൃതരോട് നിർദേശിക്കാനാവില്ലെന്നു ഹൈക്കോടതി. ഭരണനിർവഹണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം പ്രത്യേക വസ്ത്രധാരണ രീതി (ഡ്രസ് കോഡ്) നിലവിലിരിക്കേ മറ്റൊരു വേഷം ധരിച്ചെത്തുന്ന വിദ്യാർഥികളെ ക്ലാസിൽ അനുവദിക്കണമോയെന്നു തീരുമാനിക്കേണ്ടതു സ്കൂൾ അധികൃതരാണെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥിനികൾ പിതാവ് മുഖേന നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് ഉത്തരവ്. സ്കൂളിന്റെ വസ്ത്രധാരണ ചട്ടം പാലിക്കാൻ തയാറാണെങ്കിൽ ഹർജിക്കാരെ തുടരാൻ അനുവദിക്കണമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ അനാവശ്യ പരാമർശങ്ങൾ രേഖപ്പെടുത്താതെ നൽകണമെന്നും കോടതി നിർദേശിച്ചു. യൂണിഫോം നിലവിലുണ്ടെങ്കിലും ഇതിനു പുറമെ, തലയിൽ തട്ടമിടാനും മുഴുക്കൈയൻ ഷർട്ടിടാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണു മുസ് ലിം സമുദായാംഗങ്ങളായ ഹർജിക്കാർ കോടതിയെ സമീപിച്ചത്. സ്കൂളിൽ നിലനിൽക്കുന്ന ഡ്രസ് കോഡിനു വിരുദ്ധമായതിനാൽ പ്രത്യേക വേഷത്തിനു സ്കൂൾ അധികൃതർ അനുമതി നിഷേധിച്ചിരുന്നു.
ഒരാൾക്കു വസ്ത്രധാരണം സംബന്ധിച്ചു സ്വന്തം ആശയം സ്വീകരിക്കാനും ദൃഢമായി വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന വാദമാണു ഹർജിക്കാർ ഉന്നയിച്ചത്. വ്യക്തിപരമായ ഈ അവകാശം നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിന് അതിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യത്തിലും സമാനമായ അവകാശങ്ങളുള്ളതായി കോടതി ചൂണ്ടിക്കാട്ടി.സമൂഹത്തിന്റെ വിശാല താൽപര്യം സംരക്ഷിക്കപ്പെടുന്ന തരത്തിൽ തുല്യ അവകാശങ്ങളുള്ള ഒരു സമൂഹത്തെയാണു ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ വ്യക്തി താൽപര്യത്തേക്കാൾ വിശാല താൽപര്യം സംരക്ഷിക്കാൻ കോടതികൾ ബാധ്യസ്ഥരാണ്. വിശാല താൽപര്യത്തെ മറികടന്നുള്ള താൽപര്യങ്ങൾ നിലനിൽക്കാൻ അനുവദിക്കുന്നതു സമൂഹത്തിൽ കലാപത്തിനു കാരണമാകും.
സ്കൂളിൽ യൂണിഫോം ഉള്ളപ്പോൾ മറ്റൊരു വേഷം വേണ്ട: കോടതി
02:31 AM Dec 13, 2018 | Deepika.com