തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇൻഫാം നേതാക്കൾ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിനു നിവേദനം നൽകി. കർഷകരെ സഹായിക്കാനായി ഇൻഫാം മുന്നോട്ടു വച്ച നിർദേശങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്താമെന്നു ഗവർണർ ഉറപ്പു നൽകിയതായി ഇൻഫാം നേതാക്കൾ അറിയിച്ചു.
കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയങ്ങൾ, പ്രകൃതി ക്ഷോഭവും ഉത്പാദനത്തകർച്ചയും മൂലം കർഷകർ നേരിടുന്ന സാന്പത്തിക പ്രതിസന്ധി, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ നിവേദക സംഘം ഗവർണറുടെ ശ്രദ്ധയിൽപെടുത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, സണ്ണി ജോസഫ് എംഎൽഎ, ഇൻഫാം സംസ്ഥാന സെക്രട്ടറി ഫാ. ജോസഫ് കാവനാടി, കണ്ണൂർ ജില്ലാ പ്രസിന്റ് സ്കറിയ നെല്ലംകുഴി, റൈജു ഐസക് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു. ജപ്തി നടപടി നിർത്തിവയ്ക്കാനും കാർഷിക കടങ്ങൾ എഴുതിത്തള്ളാനും നടപടി വേണം.
കൃഷിക്കും ജീവനും ഭീഷണിയായി മാറിയിട്ടുള്ള വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ അടിയന്തര നടപടി വേണം. കാർഷിക പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സജീവമായ ഇടപെടൽ ആവശ്യമായതിനാലാണു നിവേദനം നൽകിയതെന്ന് ഇൻഫാം നേതാക്കൾ അറിയിച്ചു.
കാർഷിക പ്രതിസന്ധി: ഇൻഫാം ഗവർണർക്കു നിവേദനം നൽകി
02:31 AM Dec 13, 2018 | Deepika.com