തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടി സ്തംഭിപ്പിച്ചു.
പതിവുപോലെ ശബരിമല വിഷയത്തിൽ ബാനറുകളും പ്ലക്കാർഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേള ബഹളത്തിൽ മുക്കി. മുദ്രാവാക്യങ്ങളുമായി എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുന്നിലേക്കു പോയെങ്കിലും ആദ്യമൊന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രതികരിച്ചില്ല. മന്ത്രി എ.സി.മൊയ്തീൻ മറുപടി പറഞ്ഞു കഴിഞ്ഞയുടൻ ഇങ്ങനെ സഭ നടത്തികൊണ്ടു പോകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ സ്പീക്കർ ചോദ്യോത്തര വേള റദാക്കി സഭാ നടപടി അവസാനിപ്പിച്ചതായി അറിയിച്ചു.
ഇന്നലെ ചോദ്യോത്തര വേള തുടങ്ങിയപ്പോൾത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്കു അഭിവാദ്യം അർപ്പിച്ചുകൊണ്ടു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ ദിവസങ്ങളിൽ ബഹളത്തിന്റെ ആരംഭത്തിൽതന്നെ സ്പീക്കർ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, ഇന്നലെ അതുണ്ടായില്ല. സഭ തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴാണു പ്രതിപക്ഷത്തോടു സഭ അലങ്കോലപ്പെടുത്തരുതെന്നും സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടത്. പിന്നീട് പ്രതിപക്ഷ ബഹളം കനത്തതോടെയാണു സഭാനടപടി അവസാനിപ്പിക്കാൻ സ്പീക്കർ നിർബന്ധിതനായത്.
പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നലെയും സ്തംഭിച്ചു
01:09 AM Dec 12, 2018 | Deepika.com