തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി. അബ്ദുൾ ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു ഷെഡ്യൂൾഡ്-വാണിജ്യ ബാങ്കുകൾക്ക് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മാർഗനിർദേശം നിലവിലുണ്ട്. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ നിർദേശിച്ചിട്ടുണ്ട്.
ആൾക്കൂട്ട ആക്രമണം
സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണ കൊലപാതകമെന്ന നിലയിൽ മൂന്നു കേസുകളാണുണ്ടായിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൻ. ഷംസുദീന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.
കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെയും മലപ്പുറം മങ്കടയിൽ നസീർ ഹുസൈനെയും പാലക്കാട് അഗളി ചിണ്ടക്കി ഊരിൽ മധുവിനെയും കൊലപ്പെടുത്തിയ ദാരുണമായ സംഭവങ്ങളുണ്ടായി. ഈ സംഭവങ്ങളിലെല്ലാം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികൾക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഒൻപതു സംഭവങ്ങളാണ് ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ടു പോലീസിൽ അറിയിച്ചത്. ഇതിലെല്ലാം തന്നെ പോലീസ് സ്റ്റേഷനുകളിൽ കൃത്യസമയത്തു തന്നെ കേസുകൾ രജിസ്റ്റർ ചെയ്ത് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇടുക്കിയിലെ മാങ്കുളത്ത് ആക്രമണത്തിൽ പരിക്കേറ്റ മക്കാറിനു നൽകാനുള്ള പണം ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം. കൊല്ലത്തെയും പിറവത്തെയും സംഭവങ്ങൾ ആൾക്കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയല്ല. ജനമൈത്രി പോലീസിനെ ഉപയോഗിച്ച് ബീറ്റ് ശക്തമാക്കിയും അതുവഴി ജനങ്ങളുടെ സഹകരണത്തോടെയും സമൂഹത്തിൽ ഇത്തരം അക്രമം ആവർത്തിക്കുന്നത് ഒഴിവാക്കും.
വിദ്യാഭ്യാസ വായ്പ നൽകാൻ ബാങ്കുകൾക്കു വിമുഖത: മുഖ്യമന്ത്രി
01:09 AM Dec 12, 2018 | Deepika.com