കൊച്ചി: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നു സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോപണവിധേയരായ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇന്ദിര രാജനെയും വർക്കിംഗ് പ്രസിഡന്റ് ജി. രാജ്മോഹനെയും മാറ്റിനിർത്താൻ സംഘടന തീരുമാനിച്ചതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കായികമേളയുമായി ബന്ധപ്പെട്ട് അസോസിയേഷന്റെ പേര് സമ്മതം വാങ്ങാതെ ഉപയോഗപ്പെടുത്തി വിദ്യാർഥികളിൽനിന്നു പണപ്പിരിവ് നടത്തി. സംസ്ഥാനത്തെ 1600 സിബിഎസ്ഇ സ്കൂളുകളിൽനിന്നു പ്രവേശന ഫീസായി 5000 രൂപയും ഗെയിംസ് വിഭാഗത്തിനായി 3000 രൂപയും പങ്കെടുക്കുന്ന വിദ്യാർഥിയിൽനിന്നു 150 രൂപയും വീതമാണു വാങ്ങിയത്. ഇതിനു പുറമേ കായികമേളയിൽ പങ്കെടുത്തു വിജയിക്കുന്ന വിദ്യാർഥികൾക്കു ഗ്രേസ് മാർക്കും ഉന്നത പഠനത്തിനു പരിഗണനയും നൽകുമെന്ന തെറ്റായ അറിയിപ്പും നൽകി.
ഇതു സംബന്ധിച്ചു അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയെന്നും ഇബ്രാഹിം ഖാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജോർജ് കുളങ്ങര, കോർ കമ്മിറ്റി സെക്രട്ടറി കെ.എം ഹാരിസ് എന്നിവരും പങ്കെടുത്തു.
അതേസമയം അസോസിയേഷൻ പ്രസിഡന്റിന്റെ ആരോപണങ്ങളെ തള്ളിക്കളയുന്നതായി ജനറൽ സെക്രട്ടറി ഇന്ദിര രാജൻ പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ടു യാതൊരു പ്രവർത്തനവും താൻ നടത്തിയിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തെ തന്റെ സമഗ്ര സംഭാവനകളെ മാനിച്ചാണു കായികമേളയുടെ ജനറൽ കണ്‍വീനറാക്കി സ്പോർട്സ് കൗണ്‍സിൽ തന്നെ നിയമിച്ചതെന്നും ഇന്ദിര രാജൻ അറിയിച്ചു.
സ്പോർട്സ് മീറ്റ്: അഴിമതി അന്വേഷിക്കണമെന്നു സിബിഎസ്ഇ മാനേജ്മെന്റ് സോസിയേഷൻ
01:08 AM Dec 12, 2018 | Deepika.com