കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ സി.എൻ. ബാലകൃഷ്ണൻ (86) അന്തരിച്ചു. അമൃത ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
കുറച്ചു കാലമായി ശാരീരിക അവശത അദ്ദേഹത്തെ അലട്ടിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പുറനാട്ടുകര ശ്രീരാമകൃഷ്ണ വിദ്യാമന്ദിരം മുൻ അധ്യാപിക തങ്കമണി. മകൾ: ഗീത.
തൃശൂർ ജില്ലയിൽ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം, ഉമ്മൻചാണ്ടി സർക്കാരിൽ സഹകരണമന്ത്രിയായിരുന്നു. ഡിസിസി ട്രഷറർ, ഡിസിസി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഖാദി ഗ്രാമവ്യവസായ അസോസിയേഷന്റെ പ്രസിഡന്റും ഖാദി ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. തെരഞ്ഞെടുപ്പ് രംഗങ്ങളിൽനിന്ന് മാറിനിന്നിരുന്ന അദ്ദേഹം കഴിഞ്ഞ തവണയാണ് വടക്കാഞ്ചേരിയിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചത്. ആദ്യ മത്സരത്തിൽ വിജയിച്ച അദ്ദേഹം മന്ത്രിയുമായി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ കരുണാകരൻ സപ്തതി സ്മാരകമന്ദിരം നിർമിച്ചത് സി.എൻ. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ആജ്ഞാശക്തിയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ നേതാവാക്കി.
സി.എൻ. ബാലകൃഷ്ണൻ അന്തരിച്ചു
02:22 AM Dec 11, 2018 | Deepika.com