നെടുന്പാശേരി: കൊച്ചി അന്തർദേശീയ വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനൽ നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ തുറക്കപ്പെടുന്നത് കേരളീയമായ പാരന്പര്യകലയുടെ ചക്രവാളം. ടെർമിനലിൽ ഒരുക്കിയിരിക്കുന്ന എട്ടുകെട്ടിന്റെ എടുപ്പുകളും നീളൻ വരാന്തകളും ചാരുബഞ്ചുകളും ആരെയും ആകർഷിക്കും. കേരളീയ വാസ്തുശൈലിയിലേക്കും കേരളീയ പാരന്പര്യ പ്രകടനകലകളിലേക്കും പാരന്പര്യ ചിത്രകലയിലേക്കുമുള്ള കവാടമായി മാറുകയാണ് ഇവിടം. വിമാനത്താവളങ്ങളുടെ കണ്ടുമടുത്ത രൂപകല്പനകളിൽനിന്ന് മാറിച്ചിന്തിക്കുന്നുവെന്നതാണ് ഒന്നാം ടെർമിനലിന്റെ സവിശേഷത.
വിമാനമിറങ്ങി വന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മലയാളിയുടെ അടിസ്ഥാന സങ്കല്പമായ ഓണദൃശ്യത്തിന്റെ ചിത്രമതിലാണ്. കടന്നുവരുന്നവരുടെ മനസിലേക്ക് വെളിച്ചം പരത്തിക്കൊണ്ട് ഇടനാഴിയുടെ ഇരുവശത്തും അറുപതോളം ചെരാതുകൾ ഒളിമിന്നുന്നു. യാത്രക്കാർ സുരക്ഷാപരിശോധനയ്ക്കായി കാത്തിരിക്കുന്ന രണ്ടാം നിലയിലാണ് അവിസ്മരണീയമായ കലാങ്കണം ഒരുക്കിയിരിക്കുന്നത്.
കേരളീയമായ എട്ടുകെട്ടിന്റെ മുറ്റമാണ് തനിമയോടെ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. അതോടനുബന്ധിച്ച് നിർമിച്ച പാരന്പര്യ വിധിപ്രകാരമുള്ള കൂത്തന്പലം, ഗൃഹാങ്കണം, ആൽത്തറ എന്നിവയെല്ലാം ഗ്രാമീണ അന്തരീക്ഷത്തിൽനിന്ന് പറിച്ചുനട്ടതുപോലെയാണ് അനുഭവപ്പെടുക. പാരന്പര്യതനിമയാർന്ന മേൽക്കൂരകൾ, മേച്ചിലുകൾ, ചുവരുകൾ, കൊത്തുപണികൾ, മണിച്ചിത്രത്താഴ് തുടങ്ങി കേരളീയ വാസ്തുശൈലിയുടെ ശില്പഭംഗികൾ നഷ്ടമാവാതെ കാത്തൂസൂക്ഷിച്ചിരിക്കുക കൂടിയാണ്. കൂത്ത്, കൂടിയാട്ടം, നങ്ങ്യാർക്കൂത്ത്, തെയ്യം, ഓട്ടൻതുള്ളൽ, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളെപ്പറ്റി ഏകദേശ ധാരണയും രൂപപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തുറന്നുകൊടുക്കുന്നതോടെ മധ്യകേരളത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു പാരിതോഷികം കൂടി ലഭ്യമാവുകയാണ്.
കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരെ കാത്ത് കേരള കലാങ്കണം
02:21 AM Dec 11, 2018 | Deepika.com