തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരത്തെ സർക്കാർ കാണുന്നതു തൊഴിലാളി സമരങ്ങളോടു മുതലാളിമാർ കാട്ടുന്ന സമീപനത്തിനു തുല്യമാണെന്നു പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരത്തെ കുറിച്ച് ചർച്ച ചെയ്യാൻ സ്പീക്കർ വിളിച്ചെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം ഒരു പ്രസ്താവന നടത്തി സമരം പിൻവലിക്കണമെന്നാണ് പിന്നീട് സ്പീക്കർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ യോജിക്കാനാവില്ല. ജനകീയ പ്രശ്നങ്ങൾ സഭയിൽ വരണമെന്നുള്ളതിനാൽ സമരം സഭയ്ക്ക് പുറത്തേക്കു പ്രതിപക്ഷം കൊണ്ടുപോകുകയായിരുന്നു. സഭ സുഗമമായി നടക്കുന്നത് മുഖ്യമന്ത്രി തന്നെ തടസപ്പെടുത്തി. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് ഇപ്പോൾ കാണുന്നത്. സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് സർക്കാരിന് താത്പര്യമില്ല.
ശബരിമല തീർഥാടനത്തെയും അവിടത്തെ സമാധാനത്തെയും തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ 23 ദിവസമായി ശബരിമലയിലെത്തിയത് 10 ലക്ഷം തീർഥാടകർ മാത്രമാണ്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, തീർഥാടകർക്കു സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങളോട് സർക്കാർ പ്രതികരിക്കുന്നില്ല. എംഎൽഎമാരുടെ സമരത്തെ സർക്കാർ നിസാരവത്കരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം നടത്തുന്നതിനാലാണ് സർക്കാർ ശബരിമലയിൽ നിരോധനാജ്ഞ നീട്ടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ആരോപിച്ചു. മുൻപ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നപ്പോൾ സഹപ്രവർത്തകർ എന്ന പരിഗണന മുഖ്യമന്ത്രിമാരിൽ നിന്നും സ്പീക്കർമാരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും ഉടൻ പിൻവലിക്കണമെന്ന് കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണി ആവശ്യപ്പെട്ടു. എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നില്ലെന്നും സ്പീക്കർ പൂർണമായും സർക്കാരിന്റെ പിടിയിലായി നിസഹായാവസ്ഥയിലാണെന്നും കേരള കോണ്ഗ്രസ്- ജേക്കബ് നേതാവ് അനൂപ് ജേക്കബ് ആരോപിച്ചു.
എംഎൽഎമാരുടെ സമരം: സർക്കാരിന്റേതു മുതലാളിമാരുടെ സമീപനമെന്നു പ്രതിപക്ഷം
01:57 AM Dec 11, 2018 | Deepika.com