തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ നിരാഹാരം അനുഷ്ടിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനു അഭിവാദ്യം അർപ്പിച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വ്യാപക സംഘർഷം. പോലീസിനു നേർക്കു പ്രവർത്തകരുടെ കല്ലേറും പോലീസ് സമരക്കാർക്കുനേരെ കണ്ണീർവാതക പ്രയോഗവും നടത്തി.
സംഘട്ടനത്തിൽ മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യയ്ക്കു പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ബിജെപി പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്. തുടർന്ന് സമര ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളി. എ.എൻ. രാധാകൃഷ്ണന്റെ നിരാഹാര പന്തലിന്റെ പരിസരത്തു നിന്നാണ് പ്രകടനമായി സമരഗേറ്റിനു മുന്നിലേക്ക് എത്തിയത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കമ്പും കൊടിയും കല്ലും പോലീസിനു നേർക്കു വലിച്ചെറിഞ്ഞു.
കല്ലേറു രൂക്ഷമായതോടെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. പലയിടത്തേക്ക് ചിതറിപ്പോയ പ്രവർത്തകർ വീണ്ടും മുദ്രാവാക്യം വിളിയോടെ പോലീസിന്റെ അടുത്തക്ക്. ഇതേ തുടർന്ന് പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗം നടത്തി. പ്രവർത്തകർ പിരിഞ്ഞുപോവാൻ തയാറാകാതെ വന്നതോടെ പോലീസ് കണ്ണീർവാതക പ്രയോഗം നടത്തി.
പിൻവാങ്ങിയ പ്രവർത്തകർ സമരപ്പന്തലിനു സമീപത്തു നിന്നു വീണ്ടും പ്രകടനമായി സമരഗേറ്റിനു മുന്നിലേക്ക്. ഇത് പോലീസ് തടഞ്ഞു . ഈ ഉന്തിലും തള്ളിനുമിടയിലാണ് മഹിളാ മോർച്ച പ്രവർത്തകയുടെ തലയ്ക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു. അരമണിക്കൂറോളം നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
ബിജെപി നേതാക്കളായ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, വി.ടി. രമ, എസ്. സുരേഷ് തുടങ്ങിയവരാണ് മാർച്ചിനു നേതൃത്വം നല്കിയത്.
ബിജെപി, യുവമോർച്ച മാർച്ചിൽ സംഘർഷം, കല്ലേറ്
01:57 AM Dec 11, 2018 | Deepika.com