തിരുവനന്തപുരം: നിയമസഭയിൽ സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് അഭിവാദ്യമർപ്പിച്ചു കഴിഞ്ഞ ദിവസം കെഎസ്യു നടത്തിയ മാർച്ചിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു 75 പേർക്കെതിരേ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിലുൾപ്പെട്ട ഏഴു പ്രതികളെ കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
നേതാക്കളും പ്രവർത്തകരുമുൾപ്പെടെയുള്ള 75 ഓളം പേരടങ്ങിയ സംഘം ജാഥയായി സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുൻവശം എത്തി. അവിടെ എത്തിയശേഷം വാഹന ഗതാഗതം തടസപ്പെടുത്തുകയും അക്രമാസക്തരായി ബാരിക്കേഡുകൾ തള്ളിനീക്കി സെക്രട്ടേറിയറ്റിനുളളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരോട് പലപ്രാവശ്യം പിരിഞ്ഞുപോകാൻ നിയമാനുസരണം പോലീസ് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നിർദേശാനുസരണം സമരക്കാരെ ജലപീരങ്കി ഉപയോഗിച്ച് പിരിച്ചുവിട്ടു.
ജലപീരങ്കി പ്രയോഗിച്ചതോടെ ഇവർ പിന്തിരിഞ്ഞോടി. ഓട്ടത്തിനിടയിൽ ചിലർ വീണു. മൂന്നു കെഎസ്യു പ്രവർത്തകർക്കും ഒരു പത്രപ്രവർത്തകനും പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെല്ലാം തന്നെ സ്വമേധയാ ആശുപത്രിയിൽ നിന്നും പോവുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
സമരത്തിനിടയിൽ കെഎസ്യു അക്രമം: 75 പേർക്കെതിരേ കേസെടുത്തു
01:57 AM Dec 11, 2018 | Deepika.com