തിരുവനന്തപുരം: ബ്രൂവറി ആരോപണം ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു വിദേശ നിർമിത വിദേശ മദ്യം വിൽക്കുന്നതിനു പിന്നിൽ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നു എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. വിദേശ നിർമിത വിദേശ മദ്യം കേരളത്തിൽ വിൽക്കുന്നതു പുതിയ കാര്യമല്ലെന്നും 2007 മുതൽ ഇതിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് ബോണ്ടഡ് വേർഹൗസിൽ നിന്നു നേരിട്ടു വാങ്ങി വിൽക്കുന്നതിനു 25,000 രൂപ വാർഷിക ഫീസ് ഈടാക്കി ബാറുകൾക്കും 10000 രൂപ വാർഷിക ഫീസ് ഈടാക്കി ബിയർ ആൻഡ് വൈൻ പാർലറുകൾക്കും അനുമതി നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയിട്ടുണ്ട്. വിദേശ നിർമിത വിദേശ മദ്യം സംസ്ഥാന ബിവറേജസ് കോർപറേഷൻ മുഖേന വിൽക്കുന്ന കാര്യം ഇടതുപക്ഷ സർക്കാരിന്റെ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിദേശ നിർമിത വിദേശ മദ്യം വിതരണം ചെയ്യുന്നതിനു ബിവറേജസ് കോർപറേഷൻ പരസ്യ ടെൻഡർ വിളിച്ചിരുന്നു. 17 കമ്പനികൾ ഓഫർ നൽകി. ഓഫർ നൽകിയ എല്ലാ കമ്പനികൾക്കും അനുമതിയും നൽകിയിട്ടുണ്ട്. ബെക്കാർഡി കമ്പനി ഇതിൽ ഒന്നു മാത്രമാണ്. കന്പനിയുടെ പേരു വിവരം രഹസ്യമായി സൂക്ഷിച്ചിട്ടില്ല. മാത്രവുമല്ല നടപ്പു നിയമസഭാ സമ്മേളനത്തിൽ ഹൈബി ഈഡൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രിയെന്ന നിലയിൽ വിശദീകരിച്ചിട്ടുണ്ടെ ന്നും മറിച്ചുള്ള ആക്ഷേപങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
വിദേശമദ്യം: യുഡിഎഫിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നു മന്ത്രി
01:57 AM Dec 11, 2018 | Deepika.com