കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വർഗീസിനു വിദേശത്തു പോകാനായി ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ലക്ഷങ്ങൾ കമ്മീഷനായി വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിലെ പ്രതിയാണ് ഉതുപ്പ് വർഗീസ്.
കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ഉതുപ്പ് വർഗീസിനെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് സിബിഐ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾക്കു രാജ്യം വിട്ടു പോകരുതെന്നതടക്കമുള്ള കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സിബിഐ സംഘം കുറ്റപത്രവും നൽകിയിരുന്നു.
ഇതിനിടെ വിദേശത്തു പോകാൻ അനുമതി തേടി ഉതുപ്പ് നൽകിയ ഹർജി എറണാകുളം സിബിഐ കോടതി നവംബർ 23നു അനുവദിച്ചു. നവംബർ 26നു ഉതുപ്പ് വർഗീസ് ദുബായിലേക്ക് പോയി. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ വിദേശത്തേക്ക് പോകാൻ അനുവദിച്ച വിചാരണക്കോടതിയുടെ നടപടി ശരിയല്ലെന്നു ഹർജിയിൽ പറയുന്നു.
ഇയാളുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കേസ് നടപടികൾ വൈകിപ്പിക്കുമെന്ന് ആരോപിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഉതുപ്പ് വർഗീസിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹർജി നല്കി
01:57 AM Dec 11, 2018 | Deepika.com