തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് വനിതാമതിലിൽ പങ്കെടുപ്പിക്കാനുള്ള നീക്കം സാലറി ചലഞ്ച് പോലെ ആനമണ്ടത്തരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നതിനു സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന് ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിക്കു ജനങ്ങളോടു മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മും എൽഡിഎഫും നടത്തുന്ന വനിതാ മതിൽ രാഷ്ട്രീയ പരിപാടിയാണ്. ഇതിനു നികുതിദായകന്റെ പണം ചെലവഴിക്കുന്നതു ശരിയല്ല. അധികാര ദുർവിനിയോഗമാണു സർക്കാർ നടത്തുന്നത്. വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി വനിതാമതിലിൽ പങ്കെടുപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. പ്രളയത്തിനു ശേഷം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്പോൾ ഖജനാവിലെ പണവും സർക്കാർ സംവിധാനവും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണ്.
ഒരു വിഭാഗം സംഘടനകളെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന വർഗീയ മതിലാണു സർക്കാർ തീർക്കുന്നത്. ഹൈന്ദവസംഘടനകളെ വിളിച്ച് നടത്തുന്ന മതിൽ മതേതരത്വത്തിന് വെല്ലുവിളിയാണ്. സമൂഹത്തിൽ വലിയ മുറിവുണ്ടാക്കാനേ ഇതു സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ നിർബന്ധിക്കുന്നതു സാലറി ചലഞ്ച് പോലെ മണ്ടത്തരം: ചെന്നിത്തല
01:58 AM Dec 10, 2018 | Deepika.com