തിരുവനന്തപുരം: പുനർനിർമാണ പ്രവർത്തനങ്ങൾ പാളിയതിനെ ത്തുടർന്നു ജനങ്ങൾക്കുള്ള ദുരിതങ്ങളും പരാതികളും നേരിട്ടു കേൾക്കാൻ പ്രളയബാധിത പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കും. 19 മുതൽ ജനുവരി നാലുവരെയാണു സന്ദർശന പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
19നു രാവിലെ പത്തിന് പ്രളയത്തിൽ ഏറെ ദുരന്തം നേരിട്ട ചെങ്ങന്നൂർ താലൂക്കിലെത്തി ജനങ്ങളുടെ പരാതികൾ കേൾക്കും. അന്നുച്ചകഴിഞ്ഞു മൂന്നിന് കാർത്തികപ്പള്ളി താലൂക്കിലും 20ന് ഉച്ചകഴിഞ്ഞു രണ്ടിനു കുട്ടനാട്ടിലും 22നു രാവിലെ ഒൻപതിനു പറവൂരിലും 1.30ന് ആലുവയിലുമെത്തും. 28നു രാവിലെ പത്തിനു റാന്നിയിലും രണ്ടിന് ആറന്മുളയിലും ജനുവരി രണ്ടിനു ഉച്ചകഴിഞ്ഞു രണ്ടിനു ഇടുക്കി ചെറുതോണിയിലും സന്ദർശനം നടത്തും.
നാലിനു രാവിലെ പത്തിനു വയനാട് പനമരത്തെത്തും. ചാലക്കുടിയിലെ സന്ദർശന തീയതി പിന്നീട് അറിയിക്കും. നേരത്തേ കെ.സി. ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം പ്രളയബാധിത മേഖലകൾ സന്ദർശിച്ചു ജനങ്ങളുടെ പരാതികൾ അടങ്ങിയ നിവേദനം സർക്കാരിനു സമർപ്പിച്ചിരുന്നു. പ്രളയദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് ഒന്നും ചെയ്യാൻ സർക്കാരിനു കഴിഞ്ഞില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 10,000 രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. അതും എല്ലാവർക്കും നൽകാനായില്ല. ദുരന്തത്തിൽ തകർന്ന റോഡുകളുടെ പുനർ നിർമാണം ഇതുവരെ തുടങ്ങാനായില്ല. പ്രളയ പുനർനിർമാണത്തിനു കേന്ദ്ര സർക്കാരിനു പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു.
കേന്ദ്ര മാനദണ്ഡ പ്രകാരം ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 5,000 കോടിയോളം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 3080 കോടി രൂപ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷനേതാവ് പ്രളയബാധിത പ്രദേശങ്ങളിലേക്ക്
01:24 AM Dec 10, 2018 | Deepika.com