രാജകുമാരി: യുവാവ് മർദനമേറ്റു മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുനിയറ കരിമല എർത്തടത്തിനാൽ സനീഷ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സനീഷിന്റെ സുഹൃത്ത് രാജാക്കാട് അയ്യപ്പൻപറന്പിൽ ബിറ്റാജ്(34) നെ ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സമയത്തു പ്രതിക്കൊപ്പമുണ്ടായിരുന്ന എൻആർ സിറ്റി വാലുപാറയിൽ രാജൻ(47), പൂപ്പാറ ലക്ഷംകോളനി സ്വദേശി ജയൻ അലക്സാണ്ടർ(26) എന്നിവരെയും കസ്റ്റഡിയിലെടുത്തു.
പോലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട സനീഷ് ഇടനിലനിന്ന് ഏതാനും മാസംമുന്‍പ് ബിറ്റാജിന് അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു ജീപ്പ് വാങ്ങി നൽകിയിരുന്നു. കുത്തുങ്കൽ സ്വദേശിയിൽനിന്നു വാങ്ങിയ ജീപ്പിന് ഒന്നര ലക്ഷം രൂപയാണ് ബിറ്റാജ് നൽകിയത്. വാഹനത്തിന്റെ സിസി കുടിശിക തീർത്തു രേഖകൾ നൽകുന്പോൾ ബാക്കിതുക നൽകുമെന്നായിരുന്നു ഇവർ തമ്മിലുള്ള കരാർ. രേഖകൾ നൽകാത്തതിനാൽ കരാറിൽ പറഞ്ഞ സമയത്തു ബാക്കി തുക നൽകാൻ ബിറ്റാജ് തയാറായില്ല.
കഴിഞ്ഞ ദിവസം ബിറ്റാജിന്റെ ഉടമസ്ഥതയിലുള്ള പൂപ്പാറ മുള്ളൻതണ്ടിലെ ഹോംസ്റ്റേയിലെത്തിയ സനീഷ് ജീപ്പ് തിരികെ ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്ന ബിറ്റാജുമായി വാക്കേറ്റമുണ്ടായി. മർദനമേറ്റു ബോധരഹിതനായി വീണ സനീഷ് രാത്രി പത്തോടെ മരിച്ചു.
രാത്രി 12-ഓടെ ബിറ്റാജ് ശാന്തന്‍പാറ പോലിസ് സ്റ്റേഷനിൽ ഫോണ്‍ വിളിച്ചു തന്റെ ഹോംസ്റ്റെയുടെ സമീപം റോഡിൽ പരിക്കേറ്റ നിലയിൽ ഒരാളെ കണ്ടെന്നും ആശുപത്രിയിലെത്തിക്കാൻ വാഹനം വേണമെന്നും ആവശ്യപ്പെട്ടു. പോലിസ് വാഹനം പട്രോളിംഗിലായിരുന്നതിനാൽ പോലിസ് ഏർപ്പെടുത്തിയ ഓട്ടോയിൽ ബിറ്റാജും സുഹൃത്തുക്കളുംചേർന്നു സനീഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ആശുപത്രിയിലെത്തിയ പോലീസിനോടു സനീഷ് മരിച്ചിട്ട് അഞ്ചു മണിക്കൂർ കഴിഞ്ഞതായി പരിശോധിച്ച ഡോക്ടർ അറിയിച്ചു. തുടർന്ന് ബിറ്റാജിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ ബിറ്റാജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
യുവാവ് മർദനമേറ്റു മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ
01:24 AM Dec 10, 2018 | Deepika.com