കൊച്ചി: അമേരിക്കൻ കോണ്‍സുലേറ്റിലെ 32 വർഷത്തെ ജോലിക്കിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഉൗഷ്മളമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഇന്നലെ അന്തരിച്ച മാത്യു കരിവേലിത്തറ.
നാലു ദശകങ്ങൾക്കു മുന്‍പ് അമേരിക്കയുമായി ഇന്ത്യക്ക് ഇന്നത്തേതുപോലുള്ള വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല. എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിലെ തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി ഇദ്ദേഹം വ്യക്തിപരമായി മുൻകൈയെടുത്തു നിരവധി സാംസ്കാരിക സഹകരണ പരിപാടികൾ സംഘടിപ്പിച്ചു.
കേരളത്തിലെ പ്രമുഖനായ മുൻമന്ത്രി പരേതനായ കെ.എം. കോരയുടെ മകനെന്ന നിലയിൽ രാഷ്ട്രീയ, സാമൂഹ്യ, മത നേതാക്കളുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദം ഇന്ത്യക്ക് ഗുണകരമായി മാറ്റാനും മാത്യു പ്രത്യേകം ശ്രദ്ധിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയ, സിനിമാ നായകരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മാത്യുവിന്റെ കാലത്ത് മദ്രാസിലെ അമേരിക്കൻ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിൽ പതിവായി ഫിലിം ഫെസ്റ്റിവലുകൾ നടത്തിയിരുന്നു.
അക്കാലത്തെ പ്രമുഖ നായകരായ ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾക്ക് പ്രാമുഖ്യം നൽകാനും മാത്യു മറന്നില്ല.
ചെന്നൈ ലയോള കോളജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി 1961ൽ അമേരിക്കൻ ലയോള യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ ശേഷം കൊല്ലം ഫാത്തിമാതാ കോളജിൽ രണ്ടുവർഷം അധ്യാപകനായാണ് ഒൗദ്യോഗിക ജീവിതത്തിനു തുടക്കം. തുടർന്ന് മുംബൈയിൽ ഐസിഐസിഐ ബാങ്കിൽ ഉദ്യോഗസ്ഥനായും ഒരു വർഷം ജോലി ചെയ്തു. പിന്നീട് അമേരിക്കൻ കോണ്‍സുലേറ്റിൽ ഉദ്യോഗത്തിൽ കയറിയ മാത്യു 1995ൽ വകുപ്പു മേധാവിയും ചീഫ് അഡ്വൈസറുമായാണു വിരമിച്ചത്.
ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം ചെന്നൈയിൽ നിന്നു കേരളത്തിലേക്കു താമസം മാറ്റി. 2002ൽ എറണാകുളത്ത് എം.കെ. കണ്‍സൾട്ടൻസി ആരംഭിച്ച മാത്യു കഴിഞ്ഞ നാലു വർഷമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഇന്ത്യ- അമേരിക്ക സാംസ്കാരിക ബന്ധം ഉൗഷ്മളമാക്കിയ മാത്യു കരിവേലിത്തറ
01:24 AM Dec 10, 2018 | Deepika.com