മറയൂർ: ഭാര്യയും അമ്മയും തമ്മിലുള്ള നിരന്തര വഴക്കിൽ പ്രകോപിതനായ ഭർത്താവ് രണ്ടു പെണ്മക്കളെ കഴുത്തു ഞെരിച്ചു കൊന്നതായി കേസ്. കോയന്പത്തൂരിനടുത്ത് മശക്കാളിപ്പാളയത്തിലാണ് ദാരുണ സംഭവം. പത്മനാഭൻ - സെൽവറാണി ദന്പതികളുടെ മക്കളായ ഹേമവർഷിണി (15), ശ്രീജ (എട്ട്) എന്നിവരെയാണ് പത്മനാഭൻ കഴുത്തിൽ ഷാളിട്ടു മുറുക്കി കൊലപ്പെടുത്തിയത്. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്.
ഒരു മാർക്കറ്റിംഗ് കന്പനിയിലെ മാനേജരായ പത്മനാഭന്റെ ഭാര്യയും അമ്മ പ്രേമയും തമ്മിൽ നിരന്തരം കലഹത്തിലായിരുന്നു. ചെറിയ പ്രശ്നങ്ങളിൽപോലും രൂക്ഷമായ വഴക്കുണ്ടാകുക പതിവാണെന്നു പത്മനാഭന്റെ മൊഴിയിൽ പറയുന്നു. എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി പത്മനാഭൻ പോലിസിനു നല്കിയ മൊഴിയിൽ പറയുന്നു.
രണ്ടു ദിവസം മുൻപ് വീട്ടിൽ അമ്മയും ഭാര്യയും തമ്മിൽ വീണ്ടും വഴക്കുണ്ടായി. നിയന്ത്രണംവിട്ട പത്മനാഭൻ രണ്ടുപേരെയും മർദിച്ചു. പിറ്റേ ദിവസം ഭാര്യയുടെ ബന്ധുക്കളെത്തി സെൽവറാണിയെ വിളിച്ചുകൊണ്ടുപോയി. അമ്മ സമീപത്തെ വീട്ടിലും പോയി തങ്ങി. എന്നാൽ, കുട്ടികൾ രണ്ടുപേരും പിതാവിന്റെകൂടെ വീട്ടിൽത്തന്നെയായിരുന്നു.
രണ്ടു മക്കളെയും അമ്മയുടെയും ഭാര്യയുടെയുംകൂടെ ഇനി വിടില്ലെന്നു തീരുമാനിച്ച് ഉറങ്ങികിടന്ന കുട്ടികളെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പത്മനാഭൻ പറഞ്ഞു. തുടർന്ന് ജീവനൊടുക്കാൻ ശ്രമിക്കുന്ന സമയത്ത് അമ്മ വീട്ടിൽവന്നു. അമ്മയെ കണ്ടയുടൻ വീട്ടിൽനിന്ന് ഇയാൾ ഇറങ്ങിയോടി. എന്തു ചെയ്യണമെന്നറിയാതെ റോഡിൽ അലഞ്ഞുനടക്കുന്പോഴാണു പോലീസ് പിടികൂടിയതെന്നു മൊഴിയിൽ പറയുന്നു.
അമ്മായിയമ്മ - മരുമകൾ പോര് : രണ്ടു പെണ്മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് പിടിയിൽ
01:11 AM Dec 10, 2018 | Deepika.com