കോട്ടയം: പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തീർണം വെട്ടിച്ചുരുക്കി കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് വർഷങ്ങളായി കർഷക ജനകീയ പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ബാക്കിപത്രവും നേട്ടവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി. സെബാസ്റ്റ്യൻ.
കേന്ദ്രം ഭരിച്ച കോണ്ഗ്രസ് നേതൃത്വ യുപിഎ സർക്കാർ പശ്ചിമഘട്ട ജനതയുടെമേൽ ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളിലൂടെ അടിച്ചേൽപ്പിച്ചതാണു പരിസ്ഥിതി ലോലം. കേരളത്തിൽനിന്ന് എട്ടു മന്ത്രിമാർ ഇക്കാലത്തു കേന്ദ്രഭരണത്തിലിരുന്നിട്ടും പരിഹാര നടപടികളില്ലാതെ പീഡിപ്പിച്ച പ്രശ്നത്തിനാണ് ഇപ്പോൾ അൽപ്പമെങ്കിലും ആശ്വാസമായിരിക്കുന്നത്. ഇതിന്റെ മറവിൽ പരസ്പരം വിഴുപ്പലക്കലുകൾ നടത്തി സമൂഹത്തെ വിഡ്ഢികളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ആരെയും അനുവദിക്കില്ല.
വില്ലേജുകൾ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റെന്ന പരിധിയിൽ മാറ്റം വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം കേന്ദ്രം പരിഗണിച്ചതു പ്രതീക്ഷയുണർത്തുന്നു. അന്തിമ വിജ്ഞാപനത്തിൽ കേരളത്തിലെ പരിസ്ഥിതിലോലപ്രദേശം 8,656 ചതുരശ്ര കിലോമീറ്റർ എന്നാക്കി സംസ്ഥാന സർക്കാർ അവസാനമായി സമർപ്പിച്ച നിർദേശം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
കേന്ദ്ര വന, പരിസ്ഥിതി മന്ത്രാലയം 2018 ഡിസംബർ മൂന്നിന് ഇറക്കിയ ഈ ഉത്തരവോടുകൂടി ഗാഡ്ഗിൽ കസ്തൂരിരംഗൻ സമിതിയുടെയും ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. പശ്ചിമഘട്ടത്തിനു ലോക പൈതൃക പദവി നേടിയെടുക്കാൻ ലോകപൈതൃക സമിതിക്കു മുന്പാകെ സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ട് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
കർഷക ജനകീയ പ്രക്ഷോഭങ്ങളുടെ നേട്ടം: ഇൻഫാം
01:11 AM Dec 10, 2018 | Deepika.com