കണ്ണൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങൾക്കു സാഫല്യമേകി മട്ടന്നൂർ മൂർഖൻപറമ്പിൽ പടുത്തുയർത്തിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ രാവിലെ ആറിനു സ്വീകരിച്ച് എയര്പോര്ട്ടിലെത്തിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴുമണിക്കകം വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാരുടെ ലഗേജ്് കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും.
ഏഴിന് ടെര്‍മിനല്‍ മന്ദിരത്തിൽ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.
ഉദ്ഘാടനവേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി. പുരുഷോത്തമന്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്, വൈസ് പ്രസിഡന്റ് പി. അനില, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ചേര്‍ന്ന് നിലവിളക്കുകൊളുത്തിയാണ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടെ വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാകും.
രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നാണ് വിശിഷ്ടാതിഥികള്‍ ഉദ്ഘാടനവേദിയിലേക്ക് എത്തുക. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാകും.
അബുദാബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.
ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ഇന്നുമുതൽ കണ്ണൂരും പറക്കും
02:01 AM Dec 09, 2018 | Deepika.com