തിരുവനന്തപുരം: ജയിൽമോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു പാർട്ടി പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി. ജയിലിൽനിന്നു പുറത്തിറങ്ങിയ സുരേന്ദ്രൻ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനെ സന്ദ ർശിച്ചു.
പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണ് 21 ദിവസത്തെ ജയിൽവാസത്തിനു ശേഷം സുരേന്ദ്രൻ പുറത്തെത്തിയത്. ജയിലിനു മുന്നിൽ കാത്തുനിന്ന നൂറുകണക്കിനു പ്രവർത്തകർ നാമജപത്തോടെയും മുദ്രാവാക്യം വിളികളോടെയും സുരേന്ദ്രനെ വരവേറ്റു. വി. മുരളീധരൻ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയ നേതാക്കൾക്കൊപ്പമാണു സുരേന്ദ്രൻ ജയിലിനു പുറത്തെത്തിയത്. പുറത്തെത്തിയ സുരേന്ദ്രനെ ശ്രീധരൻപിള്ള, സംസ്ഥാന ഉപാധ്യക്ഷൻ പി.പി. വാവ, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല എന്നിവർചേർന്നു ഷാൾ അണിയിച്ചു സ്വീകരിച്ചു.
പിന്നീട് ശ്രീധരൻപിള്ളയോടൊപ്പം തുറന്ന ജീപ്പിൽ യാത്ര തിരിച്ച സുരേന്ദ്രനു പൂജപ്പുര, കരമന, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടേകാലോടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ എത്തിയ സുരേന്ദ്രനെ വി. മുരളീധരൻ എംപിയും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും ചേർന്നു സ്വീകരിച്ചു. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ സെക്രട്ടേറിയറ്റിനു മുന്നിൽ എ.എൻ. രാധാകൃഷ്ണനെ കാണാൻ സുരേന്ദ്രൻ എത്തി.
യുവതികളെ ശബരിമലയിൽ കയറ്റുന്നതിൽ ധൃതിയില്ലെന്ന് ഇപ്പോൾ പറയുന്ന പിണറായിയുടേതു പരാജിതന്റെ വാക്കുകളാണെന്നു പ്രവർത്തകരെ അഭിസംബോധന ചെയ്തു സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ കിരാതനടപടികളാണു ജനങ്ങൾ ശബരിമല സമരം ഏറ്റെടുക്കാൻ കാരണമായതെന്നും സുരേന്ദ്രൻ പറഞ്ഞു.
ജയിൽമോചിതനായ കെ. സുരേന്ദ്രന് പ്രവർത്തകരുടെ വൻ സ്വീകരണം
01:39 AM Dec 09, 2018 | Deepika.com