തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ സമരമിരിക്കുന്ന എംഎൽഎമാരുടെ സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ടു കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ മാർച്ചിനു നേരെ പോലീസിന്റെ ലാത്തിവീശി. വീക്ഷണം പത്രത്തിന്റെ ഫോട്ടോഗ്രാഫറടക്കം നാലു പേർക്കു പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീക്ഷണം ഫോട്ടോഗ്രാഫർ ടി. ജിനൽകുമാർ, കല്ലന്പലം സ്വദേശികളായ ആദിൽ, തസ്ലിം, ബാലരാമപുരം സ്വദേശി ജിൻഷാദ് എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാർച്ച് നടത്തിയത്.
പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലന്പലം മാർച്ച് ഉദ്ഘാടനം ചെയ്തു.
സമരക്കാരെ പിരിച്ചുവിടുന്നതിനു പോലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായതും പോലീസ് ലാത്തി വീശിയതും.
കെഎസ്യു മാർച്ചിനു നേരേ ലാത്തിച്ചാർജ്; ഫോട്ടോഗ്രാഫറടക്കം നാലുപേർക്കു പരിക്ക്
01:39 AM Dec 09, 2018 | Deepika.com