താമരശേരി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ വരുത്തിയ ഭേദഗതി സ്വാഗതം ചെയ്യുന്നതായി പശ്ചിമഘട്ട ജനസംരക്ഷണ സമിതി.
ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായി രൂപീകരിച്ച പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നിരന്തരമായ ആവശ്യം പ്രായോഗികമായി അംഗീകരിച്ച് ഭേദഗതി ഇറക്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളിൽ സമിതി ആശ്വാസം രേഖപ്പെടുത്തി.
2013 നവംബർ 13 ന് ഇറക്കിയ കരട് വിജ്ഞാപനപ്രകാരം 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി മലയോര കർഷകരെ ജാതിമത വ്യത്യാസമില്ലാതെ സംഘടിപ്പിച്ച് വിവിധ തലങ്ങളിൽ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ഐതിഹാസികമായ നിരാഹാരസമരങ്ങളുടെയും വീട്ടമ്മമാരുടെ വിലാപറാലിയുടെയും ബഹുജന കർഷക സമരങ്ങളുടെയും വിജയമായാണ് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഇപ്പോഴത്തെ ഈ ഭേദഗതിയെ വിലയിരുത്തുന്നത്. ഈ ജനകീയ പ്രതിഷേധത്തിന്റെ ഫലമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ നിയമിക്കുകയുണ്ടായി.
പശ്ചിമഘട്ട മേഖലകളിൽ ഉപജീവനത്തിനുവേണ്ടി കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരുടെ യഥാർഥ അവസ്ഥ സർക്കാർ തലങ്ങളിൽ എത്തിക്കാൻ ഈ കമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. കമ്മീഷൻ ഓരോ വില്ലേജിന്റെയും കെഡസ്ട്രൽ മാപ്പ് തയാറാക്കി. അതുപ്രകാരം കേരളത്തിന്റെ ഇഎസ്എ മേഖല 9993.7 ചതുരശ്ര കിലോമീറ്ററായി നിർണയിച്ചു. ഇതിൽ 886.7 ചതുരശ്ര കിലോമീറ്ററാണ് വനഭൂമിയല്ലാത്ത ഇഎസ്എ പ്രദേശം. ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കി പാറക്കെട്ടുകളും പുൽമേടുകളും ഇതരസംരക്ഷിത മേഖലകളുമാണ് വനേതരഭൂമിയായി ഇഎസ്എയിൽ ഉമ്മൻ കമ്മീഷൻ നിശ്ചയിച്ചത്. ഈ കണ്ടെത്തലുകളെ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
കേരളത്തിലെ പരിസ്ഥിതിദുർബല മേഖലകളുടെ വിസ്തീർണം കുറയ്ക്കാനും കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനും ഉതകുന്ന നിർണായക നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയുണ്ടായി എന്ന് സമിതി യോഗത്തിൽ വിലയിരുത്തുകയുണ്ടായി.
അന്തിമ വിജ്ഞാപനം വരുന്നതുവരെ മലയോരമേഖലയിൽ അധിവസിക്കുന്ന മലയോര ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികൾ ജാഗ്രതയോടെ സ്വീകരിക്കണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതിയുടെ വിശകലന യോഗത്തിൽ രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ചെയർമാൻ മോണ്. ആന്റണി കൊഴുവനാൽ, ജനറൽ സെക്രട്ടറി ഡോ. ചാക്കോ കാളംപറന്പിൽ, കോ-ഓർഡിനേറ്റർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ട്രഷറർ ടെന്നീസണ് ചാത്തംകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭേദഗതി സ്വാഗതം ചെയ്ത് പശ്ചിമഘട്ട ജനസംരക്ഷണ സമിതി
12:42 AM Dec 09, 2018 | Deepika.com